ദുബായ്: യുഎഇയിൽ സ്വർണം ഇറക്കുമതി ചെയ്യുന്നതിന് കർശന നിയന്ത്രണം. പുതിയ നിയന്ത്രണങ്ങൾ അടുത്ത ജനുവരിയിൽ പ്രാബല്യത്തിൽ വരും. നിയമം ലംഘിച്ചാൽ 50,000 ദിർഹം മുതൽ 50 ലക്ഷം ദിർഹം വരെ കമ്പനികൾക്ക് പിഴ ലഭിക്കുമെന്നാണ് ഉത്തരവ്. കള്ളപണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നടപടി.
രാജ്യത്ത് എത്തുന്ന സ്വർണത്തിന്റെ ഉറവിടം വ്യക്തമായിരിക്കണമെന്ന് പുതിയ നിയമങ്ങൾ വ്യക്തമാക്കുന്നു. യുഎഇയിൽ സ്വർണം ഇറക്കുമതി ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് സാമ്പത്തിക മന്ത്രാലയം പുതിയ നിയമങ്ങൾ നടപ്പാക്കുന്നത്.
28 സ്വർണ സംസ്‌കരണ സ്ഥാപനങ്ങളാണ് യുഎഇയിൽ പ്രവർത്തിക്കുന്നത്. സ്വർണം എത്തിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനും സൂക്ഷിക്കാനും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. കമ്പനികൾ തങ്ങളുടെ വിതരണ ശൃംഖലകളെ കുറിച്ച് വിശദമായ ഓഡിറ്റ് റിപ്പോർട്ട് വാർഷികാടിസ്ഥാനത്തിൽ സർക്കാരിന് സമർപ്പിക്കണം.
Comments