ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ പശ്ചാത്തലത്തിലുണ്ടായ പ്രതിഷേധങ്ങളിൽ രാജ്യത്തെ 260 കോടി രൂപയോളം വരുന്ന പൊതു മുതലുകൾ നശിപ്പിച്ചതായി കേന്ദ്രം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണാവാണ് പാർലമെന്റിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ജൂൺ മാസത്തിൽ മാത്രം 2,000 ൽപരം ട്രെയിനുകളാണ് അക്രമികൾ നശിപ്പിച്ചത്. രാജ്യത്ത് ഒട്ടാകെ ജൂൺ 15 നും 23 നും ഇടയിലായി 2,132 ട്രെയിനുകളാണ് നിർത്തലാക്കിയത്. പ്രക്ഷോഭങ്ങളെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് യാത്രക്കാർക്ക് തിരികെ നൽകിയ തുക ഇനത്തിൽ 102.96 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. റദ്ദാക്കിയ എല്ലാ ട്രെയിൻ സർവ്വീസുകളും പുനരാരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.
നാല് വർഷത്തേക്ക് സായുധ സേനയിൽ പങ്കുച്ചേരാൻ യുവാക്കളെ അനുവദിക്കുന്ന അഗ്‌നിപഥ് പദ്ധതി ജൂൺ 14 നാണ് പ്രഖ്യാപിച്ചത്. അതിന് പിന്നാലെയാണ് ഡൽഹി, ഉത്തർപ്രദേശ്, ബീഹാർ, ഹരിയാന, തെലങ്കാന, ഒഡീഷ പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, പഞ്ചാബ്, ജാർഖണ്ഡ്, അസം തുടങ്ങി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ പ്രക്ഷോഭങ്ങൾ ശക്തമായത്. പ്രതിഷേധക്കാർ തീവണ്ടികൾക്ക് തീയിടുകയും റെയിൽവേ സ്വത്തുക്കൾ നശിപ്പിക്കുകയും നേതാക്കളെയും മറ്റും ആക്രമിക്കുകയും ചെയ്തിരുന്നു. ബീഹാറിൽ കലാപത്തിനും ആസൂത്രണം ചെയ്തിരുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
Comments