പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ഒന്നാം ഏകദിന മത്സരത്തിൽ സഞ്ജു സാംസണിന്റെ മികച്ച വിക്കറ്റ് കീപ്പിംഗ് പ്രകടനത്തെ പ്രശംസിച്ച് സഹതാരങ്ങൾ. ഇന്ത്യ ഉയർത്തിയ 309 റൺസ് സമർത്ഥമായി പിന്തുടർന്ന വെസ്റ്റ് ഇൻഡീസ്, അവസാന ഓവർ വരെ പ്രതീക്ഷ കാത്തു. എന്നാൽ ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനം വെസ്റ്റ് ഇൻഡീസിൽ നിന്നും മത്സരം പിടിച്ചെടുക്കുകയായിരുന്നു.
ബ്രണ്ടൻ കിംഗിന്റെയും അകീൽ ഹൊസെയ്ന്റെയും തകർപ്പൻ കൂട്ടുകെട്ട് മുന്നേറവെ, 90 പന്തിൽ ജയിക്കാൻ 60 റൺസ് എന്ന ശക്തമായ നിലയിൽ വെസ്റ്റ് ഇൻഡീസ് എത്തിയിരുന്നു. എന്നാൽ, അവസാന ഓവറുകളിൽ ഗംഭീരമായി പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ, മത്സരം വരുതിയിലാക്കി.
അവസാന ഓവറിൽ ജയിക്കാൻ 15 റൺസ് വേണ്ടിയിരുന്ന വെസ്റ്റ് ഇൻഡീസ്, മുഹമ്മദ് സിറാജ് എറിഞ്ഞ 4 പന്തുകളിൽ 7 റൺസ് നേടി. അവസാന 2 പന്തുകളിൽ 8 റൺസ് വേണം എന്ന നിലയിൽ നിൽക്കെ, റൊമാരിയോ ഷെപ്ഹേർഡിന്റെ പാദചലനങ്ങൾ നോക്കി പന്തെറിഞ്ഞ സിറാജിന് പിഴച്ചു. ലെഗ് സ്റ്റമ്പിന് പുറത്തേക്ക് പാഞ്ഞ പന്ത് ബൗണ്ടറിയായി എന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ ആ പന്തിന് വിജയത്തിന്റെ വിലയുണ്ട് എന്ന് തിരിച്ചറിഞ്ഞ സഞ്ജു സാംസൺ, പറന്ന് ചാടി അത് തടുത്തിടുകയായിരുന്നു. അമ്പയർ ആ പന്ത് വൈഡ് വിളിച്ചു. അത് ബൗണ്ടറി കടന്നിരുന്നെങ്കിൽ മത്സരത്തിന്റെ ഫലം തന്നെ മറ്റൊന്നാകുമായിരുന്നു.
സഞ്ജുവിന്റെ തകർപ്പൻ ഡൈവിംഗിന്റെ ഫലമായി ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞതായും എന്ത് വില കൊടുത്തും മത്സരം ജയിപ്പിക്കും എന്ന് തീർച്ചപ്പെടുത്തിയതായും മുഹമ്മദ് സിറാജ് പറഞ്ഞു. അടുത്ത രണ്ട് പന്തുകൾ മികച്ച രീതിയിൽ എറിഞ്ഞ സിറാജ്, ആതിഥേയരെ 305ൽ ഒതുക്കി ഇന്ത്യക്ക് 3 റൺസിന്റെ തകർപ്പൻ ജയം സമ്മാനിക്കുകയായിരുന്നു.
സഞ്ജുവിന്റെ പറക്കും ഡൈവ് ടീമിന് മുഴുവൻ ആത്മവിശ്വാസം പകർന്നതായി, മത്സരത്തിന് ശേഷം ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചാഹലും വ്യക്തമാക്കി. അവസാന നിമിഷങ്ങളിലെ ഇത്തരം പ്രകടനങ്ങളാണ് മത്സരങ്ങളുടെ ഗതി മാറ്റിമറിക്കുക എന്നും ചാഹൽ പറഞ്ഞു. ബാറ്റിംഗിൽ പരാജയപ്പെട്ടുവെങ്കിലും, ഒരൊറ്റ ഡൈവിംഗ് സേവിലൂടെ ടീമിന്റെ മുഴുവൻ അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയിരിക്കുകയാണ് ഈ മലയാളി താരം.
Comments