കൊൽക്കത്ത:തൃണമൂൽ കോൺഗ്രസ് മന്ത്രിസഭയിലെ വാണിജ്യ-വ്യവസായ മന്ത്രിയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പാർത്ഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തും മുഖ്യ സഹായിയുമായ അർപിത മുഖർജിയെ ഇഡി കസ്റ്റഡിയിൽ വിട്ടു. അദ്ധ്യപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിൽ കേന്ദ്ര ഏജൻസി അർപിത മുഖർജിയുടെ വസതിയിൽ നിന്നും 20കോടി രൂപ കണ്ടെടുത്തിരുന്നു.തുടർന്നായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കേസിൽ മന്ത്രി പാർത്ഥ ചാറ്റർജിയെ രണ്ട് ദിവസം ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നാൽ നെഞ്ചുവേദനയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സർക്കാർ ആശുപത്രിയായ എസ്എസ്‌കെഎമ്മിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. ഇത്തരത്തിൽ സർക്കാർ ആശുപത്രിയിൽ പ്രവേശിക്കുന്നതു വഴി രാഷ്‌ട്രീയ സ്വാധീനമുണ്ടാക്കാനിടയുണ്ടെന്ന് ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കമാൻഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ഇഡി കൽക്കട്ട കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.
പാർത്ഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് അഴിമതി നടത്തിയത്. കുറ്റം ചെയ്തതായി വ്യക്തമായാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് തൃണമൂൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും നീതിന്യായ വ്യവസ്ഥകളിൽ വിശ്വാസമുണ്ടെന്നും ടിഎംസി നേതാവും മന്ത്രിയുമായ ഫിർഹാദ് ഹക്കിം പറഞ്ഞു.
Comments