ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എട്ട് ഉപമുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്ന മുഖ്യമന്ത്രി പരിഷദ്് ചർച്ചയോട് അനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
ഗതിശക്തി, ഹർ ഘർ ജൽ, സ്വാമിത്വ, ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് സഹായം ലഭിക്കുന്ന പദ്ധതികൾ (ഡിബിടി) തുടങ്ങി ഗവൺമെന്റിന്റെ സുപ്രധാന പദ്ധതികൾ തുടങ്ങിയവ നടപ്പാക്കുന്നതിന്റെ പുരോഗതി യോഗത്തിൽ ചർച്ചയായി. വിളകൾക്ക് ഉപയോഗിക്കുന്ന നാനോ വളങ്ങളുടെ ഉൽപാദനക്ഷമതയെക്കുറിച്ചും വർദ്ധിച്ചു വരുന്ന ഉപയോഗത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. വ്യവസായങ്ങൾ ലളിതമാക്കുന്നതിന്റെ ആവശ്യകത മനസിലാക്കി കേന്ദ്രം അതിനാവശ്യമായ നടപടികൾ സ്വീകരിച്ച് തുടങ്ങിയതായും അറിയിച്ചു. രാജ്യത്ത് വ്യാപാരങ്ങളും സ്റ്റാർട്ടപ്പുകളും വളരണമെന്നും അത്തരത്തിൽ വികസിക്കാൻ ആവശ്യമായ നടപടികൾ വിവിധ സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവജനങ്ങളെ കായിക മേഖലയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകും. പങ്കാളിത്തം വർദ്ധിപ്പിക്കാനും മികച്ച സേവനങ്ങൾ ലഭ്യമാക്കും.ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് തങ്ങളുടെ സംസ്കാരം പ്രദർശിപ്പിക്കാൻ കഴിയണം. ഇത്തരത്തിലുള്ള ലക്ഷ്യം കൈവരിക്കുന്നതിലാകണം ശ്രദ്ധയെന്നും നിർദേശിച്ചു. ഇ-ഗവേണൻസ് സംവിധാനം പരമാവധി ഉപയോഗപ്പെടുത്താനും പറഞ്ഞു. നിലവിലെ വികസന പദ്ധതികളുടെ വിശകലനവും നടന്നു.
2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന ക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്നും പറഞ്ഞു.വിവിധ മുഖ്യമന്ത്രിമാർ ഭരണ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു.ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വീടുകളിൽ പതാക ഉയർത്താൻ നിർദേശിക്കുന്ന ഹർ ഘർ തിരംഗ ക്യാമ്പയിൻ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പ്രോത്സാഹനം കൊടുക്കുന്നതിനുമായി വിവിധ മാർഗങ്ങളും ചർച്ചാ വിഷയമായി . പാവപ്പെട്ടവരെയും പിന്നാക്ക വിഭാഗക്കാരെയും ക്ഷേമ പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്യുമെന്ന് വ്യക്തമാക്കി.
യുവജനങ്ങളുടെ ക്ഷേമത്തിനും സ്ത്രീ ശാക്തീകരണത്തിനുമാണ് കേന്ദ്രം മുൻഗണന നൽകുന്നതെന്നും പോഷകാഹാര കുറവ് പരിഹരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കഴിഞ്ഞ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. പോഷകാഹാര ക്യാമ്പയിനുകൾ സജ്ജീവമാക്കാനും നിർദേശിച്ചിരുന്നു. വാരാണാസിയിലാണ് കഴിഞ്ഞ വർഷം വികസന യോഗം ചേർന്നത്.
Comments