ലക്നൗ: ഉത്തർപ്രദേശിൽ 82-കാരിയായ വീട്ടമ്മയുടെ മരണത്തിന് ഇടയാക്കിയ വളർത്തുനായ പിറ്റ് ബുള്ളിനെ ഏറ്റെടുക്കാൻ മുന്നോട്ട് വന്നത് നിരവധി സന്നദ്ധ സംഘടനകൾ. ആറ് എൻജിഒകളും സമാനമായ മറ്റ് സ്ഥാപനങ്ങളും നായയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു. ഇതുകൂടാതെ പല മൃഗസ്‌നേഹികളും നായയെ തങ്ങളുടെ വീട്ടിൽ പരിപാലിച്ചുക്കൊള്ളാമെന്ന് അറിയിച്ച് മുനിസിപ്പൽ കോർപ്പറേഷനെ സമീപിച്ചുവെന്നാണ് വിവരം.
അദ്ധ്യാപനവൃത്തിയിൽ നിന്നും വിരമിച്ച സുശീല ത്രിപാഠി ഏതാനും നാളുകൾക്ക് മുമ്പായിരുന്നു വീട്ടിലെ പിറ്റ് ബുള്ളിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജിം പരിശീലകനായ മകൻ മൂന്ന് വർഷം മുമ്പ് വാങ്ങിയ നായയായിരുന്നു ബ്രൗണിയെന്ന് പേരുള്ള പിറ്റ് ബുൾ. ബ്രൗണി കൂടാതെ ഒരു ലാബ്രഡോറും ഇവരുടെ വീട്ടിലുണ്ടായിരുന്നു.
പെട്ടെന്നൊരു ദിവസം രാവിലെ മകൻ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു സുശീല ത്രിപാഠിയെ പിറ്റ് ബുൾ ആക്രമിച്ചത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിൽ മുറിവേറ്റ സുശീല രക്തം വാർന്ന് മരിച്ചു. അയൽവീട്ടുകാർ അറിയച്ചതിനെ തുടർന്ന് മകൻ വീട്ടിൽ തിരിച്ചെത്തി വാതിൽ തുറന്നപ്പോഴാണ് അമ്മ മരിച്ചുകിടക്കുന്ന കാഴ്ച കണ്ടത്.
സംഭവത്തിന് പിന്നാലെ പിറ്റ് ബുള്ളിനെ ലക്‌നൗ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ കൊണ്ടുപോയി. അനിമൽ ബെർത്ത് കൺട്രോൾ സെന്ററിൽ നായയെ എത്തിച്ച് നിരീക്ഷണത്തിലാക്കി. നാല് വിദഗ്ധരുടെ സമിതിയെയാണ് നായയുടെ പെരുമാറ്റം നിരീക്ഷിക്കാൻ നിയോഗിച്ചത്. ഇതിന് ശേഷമാണ് ലക്‌നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരവധി എൻജിഒകൾ, വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ നായയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Comments