മോസ്‌കോ: വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ച്, ക്ഷമയോടെ, തന്ത്രപരമായി ആലോചിച്ച് കളിക്കേണ്ട മത്സരമാണ് ചെസ്. ഈ മത്സരത്തിൽ പങ്കെടുത്ത ആർക്കും തന്നെ പരിക്കേറ്റതായി നാം കേട്ടുകാണില്ല. കാരണം മറ്റ് കായിക മത്സരങ്ങളെ പോലെ ഓടുകയോ ചാടുകയോ ഒന്നും തന്നെ ചെസ് കളിക്കാവശ്യമില്ല. ഒരിടത്ത് ഇരുന്ന് ബുദ്ധിപരമായി കരുനീക്കങ്ങൾ നടത്തിയാൽ മാത്രം മതി. എന്നാൽ മോസ്‌കോയിൽ നടന്ന ഒരു ചെസ് മത്സരത്തിനിടെ കളിക്കാരനായ 7 വയസുകാരന്റെ വിരൽ ഒടിഞ്ഞ സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. മോസ്‌കോയിൽ നടന്ന ചെസ് ഓപ്പൺ മത്സരത്തിനിടെയാണ് സംഭവം.
ചെസ് കളിക്കുകയായിരുന്ന ഏഴ് വയസുകാരന്റെ വിരലുകൾ എതിർവശത്തുണ്ടായിരുന്ന റോബോട്ട് ഒടിച്ചെടുക്കുകയാണ് ചെയ്തത്. ജൂലൈ 19ന് സംഘടിപ്പിച്ച മോസ്‌കോ ഓപ്പണിന് മുന്നോടിയായിട്ടായിരുന്നു സംഭവം. കുട്ടിയും റോബോട്ടും ചേർന്നാണ് ചെസ് കളിച്ചിരുന്നത്. പെട്ടെന്ന് റോബോട്ട് അനിയന്ത്രിതമായി പ്രവർത്തിക്കാൻ തുടങ്ങുകയും കുട്ടിയുടെ വിരൽ ഒടിക്കുകയുമായിരുന്നു.
All acquisition that advanced AI will destroy humanity is false. Not the powerful AI or breaching laws of robotics will destroy humanity, but engineers with both left hands :/
On video – a chess robot breaks a kid's finger at Moscow Chess Open today. pic.twitter.com/bIGIbHztar
— Pavel Osadchuk 👨💻💤 (@xakpc) July 21, 2022
കുട്ടി ബഹളം വെച്ചതോടെ ആളുകൾ ഓടിക്കൂടി. കുട്ടിയുടെ വിരൽ റോബോട്ടിന്റെ പക്കൽ നിന്ന് ഊരിയെടുത്തു. അപൂർവ്വമായി മാത്രം നടക്കുന്ന സംഭവമാണിതെന്നും നിർഭാഗ്യകരമാണെന്നും റഷ്യൻ ചെസ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് സെർജി സ്മാഗിൻ അറിയിച്ചു.
റോബോട്ട് കരുനീക്കം നടത്തി പൂർത്തിയാകുന്നതിന് മുമ്പ് കുട്ടി കരുനീക്കം നടത്താൻ ശ്രമിച്ചതാവാം ഇത്തരത്തിലൊരു അപകടത്തിന് കാരണമായതെന്ന് സംഘാടകർ കരുതുന്നു. റോബോട്ടുമായി ചെസ് കളിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കുട്ടി ലംഘിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നും സെർജി സ്മാഗിൻ ഊന്നിപ്പറഞ്ഞു.
മോസ്‌കോയിൽ ഒമ്പത് വയസിന് താഴെയുള്ള 30 മികച്ച ചെസ് കളിക്കാരിൽ ഒരാളാണ് അപകടം പറ്റിയ ക്രിസ്റ്റഫർ. കുട്ടിയുടെ വിരലുകൾക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അതേസമയം പരിക്കേറ്റതിന് പിറ്റേദിവസം തന്നെ ചെസ് ഓപ്പൺ മത്സരത്തിൽ ക്രിസ്റ്റഫർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. കരുനീക്കങ്ങൾ നടത്താൻ സഹായിയെ ഉപയോഗിച്ചാണ് കുട്ടി മത്സരത്തിൽ പങ്കെടുത്തത്.
Comments