മുംബൈ: മഹാരാഷ്‌ട്രയിൽ മഹാ വികാസ് അഗാഡി സംഖ്യം പൊളിഞ്ഞതിന് പിന്നാലെ കോൺഗ്രസ് വിടാൻ തീരുമാനിച്ച് മുൻ മേയർ. മുംബൈ മുൻ മേയറും ദളിത് നേതാവുമായ ചന്ദ്രകാന്ത് ഹന്തോർ ആണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. കോൺഗ്രസ് വിട്ട് അദ്ദേഹം ശിവസേന ഷിൻഡെ പക്ഷത്ത് ചേരുമെന്നാണ് സൂചന.
ഭരണം നഷ്ടമായതിന് പിന്നാലെ മഹാരാഷ്‌ട്ര കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാണ്. ഇതിനിടെ അടുത്തിടെ നടന്ന എംഎൽസി തിരഞ്ഞെടുപ്പിൽ വ്യാപകമായി ക്രോസ് വോട്ടിംഗ് നടക്കുകയും, ഇത് ചന്ദ്രകാന്തിന്റെ പരാജയത്തിന് കാരണമാകുകയും ചെയ്തിരുന്നു. ഇതോടെയാണ് നിലവിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കൂടിയായ അദ്ദേഹം പാർട്ടി വിടാൻ തീരുമാനിച്ചത്.
ഏഴ് എംഎൽഎമാരാണ് തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയ്‌ക്ക് വോട്ട് ചെയ്തത്. തോൽവിയ്‌ക്ക് പിന്നാലെ ചേർന്ന യോഗത്തിൽ ചന്ദ്രകാന്ത് ശക്തമായ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നിലവിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുതിർന്ന നേതാവ് മോഹൻ പ്രകാശിനെ പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്.
തോൽവിയ്‌ക്ക് പിന്നാലെ ചന്ദ്രകാന്ത് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുമായും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് സൂചനകൾ. ശിവസേനയിൽ ചേരുന്ന ചന്ദ്രകാന്ത് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സൂചനകൾ ഉണ്ട്.
Comments