ഇസ്ലാമാബാദ്: രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയുടെ അലയൊലി പാകിസ്താനിൽ വൻ ചലനം സൃഷ്ടിക്കുന്നു. പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന ആവർത്തിച്ചുള്ള പ്രസ്താവന യുദ്ധപ്രഖ്യാപനമാണെന്നാണ് പാക് രാഷ്‌ട്രീയ നേതൃത്വം ആരോപിക്കുന്നത്. പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയാണ് രാജ്‌നാഥ് സിംഗിന്റെ പ്രസ്താവന വെല്ലുവിളിയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതിർത്തിയിൽ ഇന്ത്യ പ്രകോപനത്തിന് ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും പറഞ്ഞിരിക്കുകയാണ്.
‘പാകിസ്താനെന്നും മേഖലയിൽ ശാന്തിയും സമാധാനവും മാത്രമേ ആഗ്രഹിച്ചിട്ടുള്ളു. ഭീകര തയ്‌ക്കെതിരേയും പാകിസ്താൻ ശക്തമായ നയമാണ് എടുക്കുന്നത്. എന്നാൽ ഒപ്പം അതിർത്തി യിലെ ഏത് വെല്ലുവിളികളേയും നേരിടാൻ പാകത്തിന് പാകിസ്താൻ സജ്ജമാണ്. ഇത് പലതവണ പാകിസ്താൻ തെളിയിച്ചതുമാണ്.’ പാക് വിദേശ കാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദ്ദാരി പ്രസ്താവനയിലൂടെ പറഞ്ഞു.
ജമ്മുകശ്മീരിലെ പാക് അധിനിവേശവും ലഡാക്കിലെ ചൈനയുടെ അധിനിവേശവും തന്റെ സുദീർഘമായ പ്രസംഗത്തിലാണ് രാജ്‌നാഥ് സിംഗ് ഏടുത്തുപറഞ്ഞത്. സൈനിക രംഗത്ത് ഇന്ത്യ ലോകസൈനിക ശക്തികൾക്ക് മുന്നിൽ ഒട്ടും ചെറുതല്ലെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു. കാർഗിലിൽ പാകിസ്താന്റെ വഞ്ചനയ്‌ക്ക് ഇന്ത്യൻ സൈനികരുടെ കരുത്താണ് ഉത്തരം നൽകിയതെന്നും കാർഗിൽ വിജയ് ദിവസ് പരിപാടികൾക്ക് തുടക്കമിട്ടു കൊണ്ടാണ് ഇന്നലെ കേന്ദ്രപ്രതിരോധ മന്ത്രി പ്രസ്താവന നടത്തിയത്.
Comments