ബർമിംഗ്ഹാം : കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ നിന്ന് ഒരാൾ കൂടി പുറത്ത്. വനിതകളുടെ 4-100 മീറ്റർ റിലേയിൽ പങ്കെടുക്കുന്ന താരങ്ങളിലൊരാളാണ് ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട് പുറത്തായിരിക്കുന്നത്. ഗെയിംസിൽ നിന്ന് പുറത്തായ താരത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. മുമ്പ് ഇന്ത്യയുടെ രണ്ട് താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗത്തെ തുടർന്ന് ഗെയിംസിൽ നിന്ന് പുറത്തായിരുന്നു.
സ്പ്രിന്റർ ധനലക്ഷ്മി, ട്രിപ്പിൾ ജമ്പ് താരം ഐശ്വര്യ ബാബു എന്നിവരാണ് മുമ്പ് പുറത്തായവർ. 24കാരിയായ ധനലക്ഷ്മിയുടെ രക്തത്തിൽ നിരോധിക്കപ്പെട്ട സ്റ്റെറോയിഡിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റാണ് ധനലക്ഷ്മിയുടെ ടെസ്റ്റ് നടത്തിയത്. ഐശ്വര്യയെ ടെസ്റ്റ് ചെയ്തത് നാഷണൽ ആന്റി ഡോപ്പിംഗ് ഏജൻസിയാണ് .ട്രിപ്പിൾ ജമ്പിലും ലോങ് ജമ്പിലുമാണ് ഐശ്വര്യ മത്സരിക്കാനിരുന്നത്.
ശ്രാബനി നന്ദ, ധനലക്ഷ്മി ശേഖർ, എംവി ജിൽന ദ്യുതി ചന്ദ്, ഹിമ ദാസ്, എൻഎസ് സിമി, എന്നിവരാണ് ഇന്ത്യയുടെ 37 അംഗ അത്ലറ്റിക്സ് സംഘത്തിലെ സ്പ്രിന്റ് ഇനങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.എന്നാൽ പിന്നീട് സംഘത്തിൽ 36 പേർ മതിയെന്ന് തീരുമാനിച്ചതിനെ തുടർന്ന് എംവി ജിൽനയെ ടീമിൽ നിന്ന് ഒഴിവാക്കി. ശേഷം നടന്ന ഉത്തേജക മരുന്ന് പരിശോധനയിൽ ധനലക്ഷ്മി പുറത്തായതോടെ ജിൽനയെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.
Comments