ഭുവനേശ്വർ: രോഗാവസ്ഥ ചൂണ്ടിക്കാട്ടി അഴിമതി കേസ് അന്വേഷണത്തിൽ നിന്നും രക്ഷപ്പെടാനുള്ള തൃണമൂൽ മന്ത്രി പാർത്ഥ ചാറ്റർജിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. പാർത്ഥ ചാറ്റർജിയ്‌ക്ക് ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നവും ഇല്ലെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടറുടെ പ്രതികരണം. ശാരീരിക വിഷമതകൾ ഉണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് നിലവിൽ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിലാണ് പാർത്ഥ ചാറ്റർജിയുള്ളത്.
ഉച്ചയോടെയാണ് ചാറ്റർജിയുടെ ചികിത്സാ വിവരങ്ങൾ അടങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി പുറത്തുവിട്ടത്. മന്ത്രിയെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കി. ഇതിൽ കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി കണ്ടെത്തിയില്ല. മന്ത്രിയെ ഇന്നുതന്നെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇക്കാര്യം ആശുപത്രി കൊൽക്കത്ത ഹൈക്കോടതിയെയും അറിയിച്ചിട്ടുണ്ട്.
രാവിലെയോടെയാണ് പാർത്ഥ ചാറ്റർജിയെ എയിംസിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം പാർത്ഥ ചാറ്റർജിയെ കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇവിടെ ചികിത്സിക്കുന്നതിനെ ഇഡി എതിർത്തിരുന്നു. ബംഗാൾ സർക്കാർ സ്വാധീനം ചെലുത്തി മെഡിക്കൽ റിപ്പോർട്ടുകൾ അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു ഇഡിയുടെ ആശങ്ക. ഇവിടെ നിന്നും വിദഗ്ധ ചികിത്സയ്‌ക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് വ്യക്തമായതോടെ മന്ത്രിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യലുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് എൻഫോഴ്‌സ്‌മെന്റിന്റെ തീരുമാനം. രോഗകാരണം ചൂണ്ടിക്കാട്ടി അന്വേഷണ സംഘത്തിന്റെ പക്കൽ നിന്നും രക്ഷപ്പെടാൻ ആയിരുന്നു പാർത്ഥ ചാറ്റർജിയുടെ നീക്കം. ഇതിനാണ് ഇപ്പോൾ ശക്തമായ തിരിച്ചടി ലഭിച്ചിരിക്കുന്നത്.
Comments