കണ്ണൂർ: പിണറായി പാനുണ്ടയിൽ മരിച്ച ആർ.എസ്.എസ് പ്രവർത്തകൻ ജിംനേഷിന്റെ മൃതദേഹം സംസ്‌കരിച്ചു. പൊന്ന്യം കുണ്ടുചിറയിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. നൂറുകണക്കിന് പ്രവർത്തകരാണ് വിവിധ സ്ഥലങ്ങളിലെത്തി അന്തിമോപചാരമർപ്പിച്ചത്.
ഉച്ചയോടെയാണ് ജിംനേഷിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായത്. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോർട്ടം നടപടികൾ. തുടർന്ന് ഭൗതിക ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പാനുണ്ട ചക്യത്ത് മുക്കിലെ സംഘസ്ഥാനിലും വീട്ടിലും ഭൗതിക ദേഹം പൊതുദർശനത്തിന് വേച്ചു. ഇതിന് ശേഷമായിരുന്നു ശ്മാശനത്തിലേക്ക് കൊണ്ടുപോയത്. ശാന്തിമന്ത്രങ്ങളുടെ അകമ്പടിയോടെയായിരുന്നു സംസ്‌കാരം.
ആർഎസ്എസ് സഹ പ്രാന്തപ്രചാരക് എ. വിനോദ്, സഹ പ്രാന്ത ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി.പി. സുരേഷ് ബാബു, വിഭാഗ് കാര്യവാഹ് കെ. തമ്പാൻ, വിഭാഗ് സഹകാര്യവാഹുമാരായ വി. ശശിധരൻ, ഒ. രാഗേഷ്, ജില്ലാ കാര്യവാഹ് കെ. ശ്രീജേഷ്, വിഭാഗ് സേവാ പ്രമുഖ് കെ. പ്രമോദ്, ഒ.എം. സജിത്ത്, കെ.സി. ഷൈജു, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജില്ലാ പ്രസിഡണ്ട് എൻ. ഹരിദാസ്, ബിഎംഎസ് ജില്ലാ സെക്രട്ടറി എം. വേണുഗോപാൽ എന്നിവർ ജീംനേഷിന്റെ വീട്ടിലും ആശുപത്രിയിലുമെത്തി അന്ത്യോപചാരമർപ്പിച്ചു.
പാനുണ്ട ചക്യത്ത് മുക്കിൽ ഗുരുദക്ഷിണ സമർപ്പണം കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ സംഘടിച്ചെത്തിയ സി പി എം പ്രവർത്തർ മർദ്ദിച്ചതായിരുന്നു പ്രശ്‌നത്തിന്റെ തുടക്കം. ഗുരുതരമായി പരുക്കേറ്റവരെ ഉടൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രത്യക്ഷത്തിൽ പരുക്കില്ലാത്തതിനാൽ ജിംനേഷ് ചികിത്സ തേടിയിരുന്നില്ല. എന്നാൽ സഹോദരൻ ചികിത്സയിലുള്ളതിനാൽ ആശുപത്രിയിൽ തുടർന്ന ജിംനേഷ് പുലർച്ചെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഐ സി യു വിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം അക്രമം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളെ പിടുകൂടാൻ കഴിയാത്തതിൽ പോലീസിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.
വികൃതമായ സ്വന്തം മുഖം രക്ഷിക്കാൻ രാഷ്‌ട്രീയ അക്രമങ്ങൾ അഴിച്ചുവിടുക എന്ന ലക്ഷ്യമാണ് സി പി എമ്മിനെന്നും അതിന്റെ തെളിവാണ് അക്രമവും കൊലപാതകമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
Comments