ന്യൂഡൽഹി: യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽഎസി) സംഘർഷങ്ങൾക്കിടയിലും ഇന്ത്യ-ചൈന അതിർത്തിയിൽ റോഡുകൾ ഉൾപ്പെടെയുളള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഊർജ്ജിതമായി നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ 5 വർഷത്തിൽ ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിൽ നിർമ്മിച്ച റോഡുകളും അതിന് ചിലവായ തുകയുടെ വിശദാംശങ്ങളും പാർലമെന്റിന്റെ ഉപരിസഭയിൽ ഉയർന്ന ചോദ്യത്തിന് രേഖാമൂലം പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് മറുപടി നൽകി.
5 വർഷ കാലയളവിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപമുള്ള റോഡ് പദ്ധതികൾക്കായി സർക്കാർ 15,477 കോടി രൂപ ചെലവഴിച്ചതായി മന്ത്രി വ്യക്തമാക്കി. 2088 കിലോമീറ്റർ റോഡാണ് അതിർത്തിയിൽ കേന്ദ്രസർക്കാർ നിർമ്മിക്കുന്നത്. ഇന്ത്യ-ചൈന അതിർത്തിയിൽ കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും നടപടികൾ സ്വീകരിക്കുന്നില്ലെന്നുമുള്ള പ്രതിപക്ഷത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് രേഖാമൂലമുള്ള മറുപടിയാണ് മന്ത്രി നൽകിയത്. രാജ്യ സുരക്ഷ പ്രധാനമാണെന്നും വിട്ടുവീഴ്ച ചെയ്യുകയില്ലെന്നും വ്യക്തമാക്കുന്നതാണ് അതിർത്തികളിലെ വികസന പദ്ധതികൾ.
ചൈന, പാകിസ്ഥാൻ, മ്യാൻമർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തികളിലേക്ക് ഏതു കാലാവസ്ഥയിലും പ്രവേശിക്കാനും സഞ്ചരിക്കാനും കഴിയുന്ന തരത്തിലുള്ള റോഡുകൾ സർക്കാർ നിർമ്മിച്ചിട്ടുണ്ട്. അതിർത്തിയിലെ 3,595 കിലോമീറ്റർ റോഡുകളുടെ നിർമ്മാണത്തിനായി ഇതുവരെ 20,767 കോടി രൂപ ചെലവഴിച്ചുവെന്ന് അജയ് ഭട്ട് സഭയിൽ വ്യക്തമാക്കി. അതിർത്തികളിലെ പദ്ധതികൾ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബിആർഒ) ഏറ്റെടുത്തതായി മന്ത്രി പറഞ്ഞു.
ഇന്ത്യ-പാകിസ്താൻ അതിർത്തിക്ക് സമീപം 4,242 കോടി രൂപ ചെലവിൽ 1,336 കിലോമീറ്റർ റോഡാണ് നിർമ്മിക്കുന്നത്. ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ 151 കോടി ചെലവിൽ 882 കീലോമീറ്റർ റോഡാണ് നിർമ്മിക്കുന്നത്. ഇന്ത്യ-ചൈന അതിർത്തിക്ക് സമീപമുള്ള പ്രദേശങ്ങളിലേക്കുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ലഡാക്ക് സെക്ടറിലെ എൽഎസിയിൽ നിലനിൽക്കുന്ന തർക്കത്തിന്റെ അടിസ്ഥാനത്തിൽ റോഡുകളും പാലങ്ങളും തുരങ്കങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ചൈന അതിർത്തിയിലെ തന്ത്രപ്രധാനമായ 61 റോഡുകളും 2022 ഡിസംബറോടെ പൂർത്തിയാക്കാനാണ് ബിആർഒ പദ്ധതിയിട്ടിരിക്കുന്നത്.
Comments