തൃശൂർ : ആദ്യത്തെ കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അച്ഛൻ അപകടത്തിൽപ്പെട്ട് മരിച്ചു. തൃശ്ശൂർ വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ശരത്(30) ആണ് ബൈക്ക് അപകടത്തിൽ മരിച്ചത്. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിൽ നിന്ന് സാധനങ്ങൾ എടുത്ത് ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.
മൂന്ന് വർഷം മുൻപാണ് ശരത്തും നമിതയും വിവാഹിതരായത്. പ്രസവത്തിനായി കഴിഞ്ഞ ദിവസം വൈകീട്ടോടെ നമിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആദ്യത്തെ കുഞ്ഞിനെ കാത്തിരുന്ന കുടുംബത്തിനരികിലേക്ക് എത്തിയത് ശരത്തിന്റെ മരണവാർത്തയായിരുന്നു ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റുമ്പോഴും നമിത ഭർത്താവിനെ അന്വേഷിച്ചിരുന്നു. എന്നാൽ ശരത് മരിച്ചുവെന്ന വിവരം ആരും നമിതയെ അറിയിച്ചില്ല.
പഴഞ്ഞ ചിറയ്ക്കൽ സെന്ററിൽ മൊബൈൽ ഫോൺ കട നടത്തുന്ന ശരത് പുലർച്ചെ സുഹൃത്തിന്റെ വാഹനത്തിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ശരത്തും സുഹൃത്ത് അനുരാഗും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വീട്ട് വെട്ടികടവ് റോഡിൽ പള്ളിക്ക് സമീപത്തുള്ള പോസ്റ്റിലും മതിലിലും ഇടിക്കുകയായിരുന്നു. നിർമാണം പൂർത്തിയാകാത്ത റോഡിൽ മെറ്റലിട്ട ഭാഗത്ത് വെച്ചായിരുന്നു അപകടം. നാട്ടുകാർ ചേർന്ന് ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്ത് ചൂൽപ്പുറത്ത് അനുരാഗ് (19) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയോടെ ശരത്തിന് ആൺകുഞ്ഞ് പിറന്നു.
Comments