ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്‌ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യ വാഗ്ദാനങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി.
ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി ഹിമ കോഹ്‌ലി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിർദേശം. യുക്തിരഹിതമായ സൗജന്യങ്ങളും ഏകപക്ഷീയമായ വാഗ്ദാനങ്ങളും സ്വതന്ത്രവും നീതിയുക്തവുമായ ജനവിധി എന്ന തിരഞ്ഞടുപ്പ് കമ്മീഷന്റെ ഉത്തരവിനെ ലംഘിക്കുന്നുവെന്ന കാണിച്ച് ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ
സമർപിച്ച പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി.
തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നതിൽ നിന്ന് സംസ്ഥാന, ദേശീയ പാർട്ടികളെ തടയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വാദത്തിനിടെ ബിജെപി നേതാവ് വ്യക്തമാക്കി. സൗജന്യങ്ങൾ വാഗ്ദാനം ചെയ്ത് വോട്ടർമാരെ പ്രേരിപ്പിക്കുന്ന രാഷ്‌ട്രീയ പാർട്ടികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിയമനിർമ്മാണം നടത്താനുളള യോഗ്യത കേന്ദ്ര സർക്കാരിനാണുളളത്. അതിനാൽ അവർ ഇത് കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന് തിരഞ്ഞടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകൻ അമിത് ശർമ്മ വാദിച്ചു. 3 ലക്ഷം കോടി രൂപയുടെ കടത്തിൽ മുങ്ങിയ പഞ്ചാബിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഉദാഹരണം ഉദ്ധരിച്ച് അശ്വിനി ഉപാധ്യായ കോടതിയിൽ വാദിച്ചു. ഇത്രയും കടബാധ്യതയുണ്ടായിട്ടും, ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പ് കാലത്ത് സൗജന്യങ്ങൾ പ്രഖ്യാപിച്ചു. ‘ഓരോ പഞ്ചാബിക്കും ഒരു കോടിയുടെ കടം ഉള്ളത് പോലെയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
സൗജന്യങ്ങൾ നൽകി ശ്രീലങ്ക വൻ സാമ്പത്തികപ്രതിസന്ധിയിൽ അകപ്പെട്ട ഉദാഹരണവും അദ്ദേഹം നിരത്തി. ഇക്കാര്യം ഗൗരവമായി എുക്കണമെന്നും അല്ലെങ്കിൽ ഇന്ത്യയ്‌ക്കും സമാനമായ സാഹചര്യത്തിലൂടെ മുന്നോട്ട് പോകേണ്ടി വരുമെന്നും ഹർജിക്കാരൻ മുന്നറിയിപ്പ് നൽകി. മറ്റൊരു കേസിൽ ഹാജരായ മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബലിന്റെ അഭിപ്രായവും സുപ്രീം കോടതി ആരാഞ്ഞു. വിവിധ സംസ്ഥാനങ്ങൾക്കുള്ള വിഹിതങ്ങൾക്ക് ഉത്തരവാദി ധനകാര്യ കമ്മീഷനാണെന്ന് സിബൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ കേന്ദ്രം നിർദേശം നൽകുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും മുതിർന്ന അഭിഭാഷകൻ പറഞ്ഞു.
വാദങ്ങൾ പരിഗണിച്ച് വിഷയത്തിൽ നിതി ആയോഗിനെ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച അഡീഷണൽ സോളിസിറ്റർ ജനറൽ കെഎം നടരാജിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കൂടുതൽ വാദം കേൾക്കുന്നതിനായി ഹർജി ഓഗസ്റ്റ് 3ലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ‘രേവാദി സംസ്‌കാര’ത്തിനെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
സൗജന്യങ്ങൾ നൽകുന്നത് രാജ്യത്തിന്റെ വികസനത്തിന് ‘വളരെ അപകടകരമായ’ പ്രവണതയാണെന്നും വിശേഷിപ്പിച്ചു. അധികാരം പിടിക്കാൻ വിവിധ പാർട്ടികൾ നൽകുന്ന സൗജന്യങ്ങളെ, ഉത്സവ വേളകളിൽ പതിവായി വിതരണം ചെയ്യുന്ന ഉത്തരേന്ത്യൻ മധുരപലഹാരമായ ‘രെവാഡി’കളോടാണ് പ്രധാനമന്ത്രി താരതമ്യപ്പെടുത്തിയത്. ജനങ്ങളോട് പ്രത്യേകിച്ച് യുവാക്കളോട് ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പിന് മുമ്പ് സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന കെജ്രിവാളിന്റെ ആംആദ്മി പോലുളള രാഷ്‌ട്രീയ പാർട്ടികളെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമന്ത്രി മോദിയുടെ പരാമർശം.
Comments