കൊച്ചി: കാക്കനാട് പെരുമ്പടപ്പ് റോഡിലൂടെ ഹേ ഡേ എന്ന ബസ് കടന്നുപോകുമ്പോൾ ആദ്യമൊന്നും ആർക്കും അത്ര പുതുമതോന്നിയിരുന്നില്ല . എന്നാൽ ഡ്രൈവർ സീറ്റിലിരിക്കുന്ന 21 കാരി ആൻമേരിയെ കാണുമ്പോൾ ആരും ഒന്ന് അത്ഭുതപ്പെടും.വളരെ ചെറുപ്പത്തിൽ തന്നെ ആൻമേരിക്ക് വാഹന കമ്പം തുടങ്ങിയിരുന്നു. കുഞ്ഞുനാളിൽ മുതലെ ലോറികളെയും, ട്രക്കുകളെയും ,ബസ്സുകളെയും കുറിച്ചുള്ള വിവരങ്ങൾ ആവൾക്ക് കാണാപ്പാഠമായിരുന്നു. പിതാവിന്റെ റോയൽ എൻഫീൽഡ് ബുള്ളററ് ഓടിച്ചു പഠിച്ചത് പതിനഞ്ചാമത്തെ വയസ്സിലാണ്. ‘അതുമായി കോളേജിൽ പോകാൻ എനിക്ക് പതിനെട്ടു വയസ്സുവരെ കാത്തിരിക്കേണ്ടി വന്നു,’ ആൻ മേരി പറയുന്നു.
ആൻമേരിയുടെ വാഹന പ്രേമത്തിന് മാതാപിതാക്കളും പിന്തുണ നൽകിയിരുന്നു. എന്റെ മുത്തശ്ശി മറിയാമയും കുട്ടിക്കാലം മുതലെ എന്റെ വാഹന ഭ്രാന്തിന് കൂട്ടുനിന്നു, മുത്തശ്ശിക്ക് എന്റെ വാഹന പ്രേമം വലിയ ഇഷ്ടമായിരുന്നു, ആൻ മേരി വ്യക്തമാക്കി. കാറും, റോയൽ എൻഫീൽഡും എല്ലാം ഓടിച്ചുപഠിച്ചപ്പോഴും ഒരു വലിയ വാഹനം ഓടിക്കുക എന്നത് ആൻ മേരിയുടെ സ്വപ്നമായി തന്നെ അവശേഷിച്ചു. അപ്പോഴാണ് അയൽക്കാരനും ബസ്ഡ്രൈവറുമായ ശരത് ആൻ മേരിയെ സഹായിക്കാനെത്തിയത്. ട്രിപ്പ് കഴിഞ്ഞെത്തുമ്പോൾ ആൻമേരിയുടെ വീടിനടുത്താണ് ശരത് സ്ഥിരമായി ബസ്സ് പാർക്ക് ചെയ്തിരുന്നത്. പാർക്ക് ചെയ്യുന്നതിന് മുൻപ് ബസ്സ് ആൻമേരിക്ക് ഓടിച്ചു പഠിക്കാൻ നൽകും.
പിന്നീട് ഞായറാഴ്ചകളിൽ ആൻമേരി തന്നെ കാക്കനാട് പെരുമ്പടപ്പ് റൂട്ടിലൂടെ ബസ് ഓടിച്ചു തുടങ്ങി. ഒരു ചെറിയ പെൺകുട്ടി കൊച്ചി നഗരത്തിലൂടെ ബസ് ഓടിക്കുന്നത് ആദ്യമാദ്യമൊന്നും മറ്റ് ഡ്രൈവർമാർക്ക് അത്ര രസിച്ചില്ല. മന:പൂർവ്വം അവർ ആൻമേരിയുടെ ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമായിരുന്നു, പലരും എന്നെ മോശമായ വാക്കുകളുപയോഗിച്ച് ചീത്തവിളിക്കുമായിരുന്നു , ആൻ മേരി പറയുന്നു.
പക്ഷെ ഇന്ന് മിക്കവരും എന്റെ അടുത്ത സുഹൃത്തുക്കളാണ്. എല്ലാവരും എന്നെ അവരിൽ ഒരാളായി സ്വീകരിച്ചു കഴിഞ്ഞു. ഷിഫ്റ്റ് കഴിയുമ്പോൾ ഛായയും ഭക്ഷണവുമൊക്കെ ഞങ്ങൾ ഒരുമിച്ചാണ് കഴിക്കാറുള്ളതെന്നും ആൻ മേരി സന്തോഷത്തോടെ പങ്കുവെയ്‌ക്കുന്നു. എറണാകുളം ലോ കോളേജിലെ നിയമവിദ്യാർത്ഥിനിയാണ് ആൻ മേരി ആൻസലൻ.താൻ ബസ് ഓടിക്കുന്നത് കണ്ട് കുടുംബം പുലർത്താനാണോ ഇത് ചെയ്യുന്നതെന്നും പാവപ്പെട്ട കുടുംബത്തിലേതാണോ താൻ എന്നും പലരും ചോദിച്ചിരുന്നു. പക്ഷെ ബസ്സ് ഓടിക്കുക എന്നുള്ളത് എന്റെ സ്വപ്നമാണ്. അതുകൊണ്ടാണ് ഞാൻ ഈ തൊഴിലെടുക്കുന്നത്. പാലക്കാട് ജില്ല അഡീഷണൽ ജഡ്ജി സ്മിതാ മേരിയുടെ മകളായ ആൻമേരിക്ക് അമ്മയുടെ പാത തുടർന്ന് ജഡ്ജിയാവാനാണ് ആഗ്രഹം.















