ബീജിങ്: രാജ്യം ഇതു വരെ കാണാത്ത പ്രതിഷേധമാണ് ചൈനയിൽ പൊട്ടിപുറപ്പെട്ടിരിക്കുന്നത്. ബാങ്കുകളിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ട ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതാണ് ഷീ ജിൻ പിങ് ഭരണകൂടത്തിന് തലവേദനയായിരിക്കുന്നത്. എന്നാൽ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ പട്ടാളത്തെ നിയോഗിച്ചിരിക്കുകയാണ് ചൈനീസ് സർക്കാർ. ബാങ്കുകൾക്ക് മുന്നിൽ സംരക്ഷണത്തിനായി ടാങ്കുകൾ വിന്യസിച്ച ചിത്രങ്ങൾ ആഗോള മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
റിസാവോ, ഷാൻഡോംഗ് പ്രവിശ്യകളിലെ ബാങ്കുകളെല്ലാം പൂട്ടിക്കിടക്കുകയാണ്. ഹെനാനിലെ നാല് ലക്ഷത്തോളം നിക്ഷേപകരുടെ ജീവിതകാല സമ്പാദ്യങ്ങൾ എല്ലാം മരവിപ്പിച്ചിരിക്കുകയാണ്. ചൈനയുടെ കേന്ദ്രബാങ്ക് ഭരണകൂട നിർദ്ദേശപ്രകാരം നാട്ടിലെ ഫണ്ടുകളെ വിദേശ ചൈനാ പദ്ധതികൾക്കായി അയച്ചതാണ് വിനയായത്.
ചൈന ശ്രീലങ്ക, പാകിസ്താൻ എന്നീ രാജ്യങ്ങൾക്ക് പുറമെ നിരവധി ആഫ്രിക്കൻ രാഷ്‌ട്രങ്ങൾക്കും വൻ തോതിൽ വായ്പ നൽകിയിരുന്നു. രാജ്യങ്ങളെ കടക്കെണിയിലാക്കി അവരുടെ സമ്പത്ത് തട്ടിയെടുക്കുന്ന തന്ത്രമാണ് ചൈന പയറ്റിയിരുന്നത്. പാകിസ്താനും ശ്രീലങ്കയും വൻ സാമ്പത്തികപ്രതിസന്ധിയിൽ അകപ്പെട്ട് തകർച്ചയുടെ വക്കിലാണ്. ഇതോടെ അവർക്ക് വായ്പയുടെ പലിശ അടയ്‌ക്കാനാവാത്ത സ്ഥിതിയായി. കൊറോണ വ്യാപനം പല ആഫ്രിക്കൻ രാജ്യങ്ങളെയും പ്രതിസന്ധിയിലേക്ക് തളളിവിട്ടു. ഇതാണ് ചൈനയെ കുടുക്കിലാക്കിയത്.
വായ്പയുടെ പലിശ ലഭിക്കാതായതോടെ ചൈനയിലെ ബാങ്കുകൾ വലിയ പ്രതിസന്ധിയിലായി. നിരവധി ബാങ്കുകൾ നിക്ഷേപകർക്ക് പണം തിരിച്ച് കൊടുക്കാനാവാത്ത സ്ഥിതിയിലാണ്. ആഗോളതലത്തിലെ സാമ്പത്തിക തകർച്ച ചൈനയെ ബാധിച്ചില്ലെന്ന കള്ളമാണ് അടുത്ത കാലത്തായി പൊളിഞ്ഞുകൊണ്ടിരിക്കുന്നത്.
സെൻട്രൽ ഹെനാനിലെയും കിഴക്കൻ അൻഹുയിയിലെയും നിരവധി നിക്ഷേപങ്ങൾ മരവിപ്പിച്ച നാല് വായ്പാദാതാക്കളുടെ ബാങ്കിംഗ് തട്ടിപ്പ് രാജ്യത്ത് പിടിമുറുക്കിയിട്ടുണ്ട്. വായ്പ നൽകുന്നവരിൽ ഓഹരി പങ്കാളിത്തമുള്ള ഒരു സ്വകാര്യ സാമ്പത്തിക ഗ്രൂപ്പാണ് തട്ടിപ്പിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വ്യാജ വിവരങ്ങൾ നൽകുന്നതിനും അനധികൃതമായി പണം തട്ടുന്നതിനും കമ്പനി ബാങ്ക് ജീവനക്കാരുമായി ഒത്തുകളിച്ചതായി റിപ്പോർട്ടുണ്ട്.
ജൂലൈയിൽ, ബാങ്ക് ഓഫ് ചൈനയുടെ (BoC) ഹെനാൻ ബ്രാഞ്ച്, ജനങ്ങളുടെ സമ്പാദ്യം ഇപ്പോൾ പിൻവലിക്കാൻ കഴിയാത്ത ‘നിക്ഷേപങ്ങൾ’ ആണെന്ന് പ്രഖ്യാപിച്ചു. ഇത് ബാങ്കിന്റെ ഉപഭോക്താക്കളിൽ നിന്ന് രോഷാകുലമായ പ്രതികരണമുണ്ടാക്കുകയും അവർ തെരുവിലിറങ്ങുകയും ചെയ്തു. ഷെങ്ഷൗവിൽ, തങ്ങളുടെ പണം തിരികെ നൽകാൻ അധികാരികളുടെ നടപടി ആവശ്യപ്പെട്ട് ബിഒസിയുടെട പ്രാദേശിക ബ്രാഞ്ചിന് മുന്നിൽ 1,000-ത്തോളം ആളുകൾ തടിച്ചുകൂടി.
പ്രതിഷേധക്കാരെ സെക്യൂരിറ്റി ഗാർഡുകൾ മർദിക്കുകയും വലിച്ചിഴയ്‌ക്കുകയും ചെയ്തു. @victorkvert2008 എന്ന ട്വിറ്റർ ഉപയോക്താവ് ബുധനാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോ ഫൂട്ടേജിൽ നഗരത്തിലെ ഒരു തെരുവിലൂടെ നീങ്ങുന്ന ടാങ്കുകളുടെ ഒരു നിരയെ കാണിക്കുന്നു. ഇത് ഏത് നഗരമാണെന്ന് വ്യക്തമല്ല. @victorkvert2008 എഴുതി: ‘ചൈനീസ് പ്രവിശ്യയായ ഹെനാനിലെ തെരുവുകളിൽ ടാങ്കുകൾ പ്രത്യക്ഷപ്പെട്ടു, അവർ കോപാകുലരായ നിക്ഷേപകരിൽ നിന്ന് ബാങ്കുകളെ സംരക്ഷിക്കുന്നു.’ പൗരന്മാരുടെ അക്കൗണ്ടുകളിലെ പണം മരവിപ്പിക്കുകയും അത് ഇപ്പോൾ നിക്ഷേപമാണെന്ന വ്യാജേന തിരികെ നൽകാതിരിക്കുകയും ചെയ്യുന്നു.
വീഡിയോയിൽ കാണിച്ചിരിക്കുന്ന ടാങ്കുകൾ സൈനികാഭ്യാസത്തിന്റെ ഭാഗമാണോ അതോ ഹെനാൻ പ്രവിശ്യയിലെ അശാന്തിക്കുള്ള മറുപടിയാണോ എന്ന് വ്യക്തമല്ല. ഷാൻഡോങ് പ്രവിശ്യയിലെ റെയിൽവേ സ്റ്റേഷന് സമീപമാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ചിലർ വെളിപ്പെടുത്തി. റിഷാവോ നഗരത്തിന് സമീപം ഒരു നാവിക താവളം ഉള്ളതിനാൽ, ഇത് സൈനികാഭ്യാസമാണെന്ന് പലരും വിശ്വസിക്കുന്നു.















