പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി പിണ്ഡമൂട്ടി തർപ്പണം ചെയ്യാൻ വ്രതമെടുത്ത് വിശ്വാസികൾ. വ്രതാനുഷ്ഠാനത്താൽ സംശുദ്ധമായ ദേഹവും മനസ്സുമായി ‘ഒരിക്കൽ‘ അനുഷ്ഠിച്ച് ബലി തർപ്പണത്തിനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസി സമൂഹം. വാവിന് തലേന്നാൾ സസ്യാഹാരവും ഒരു നേരത്തെ അരിയാഹാരവും മാത്രം കഴിച്ചാണ് വിശ്വാസികൾ ബലി തർപ്പണത്തിന് ഒരുങ്ങുന്നത്.
കർക്കിടക മാസത്തിലെ അമാവാസി നാളിലാണ് ബലിതർപ്പണ ചടങ്ങുകൾ നടത്തുക. പ്രധാനപ്പെട്ട ക്ഷേത്രങ്ങൾക്ക് പുറമെ വീടുകളിലും ഭക്തർ ബലി തർപ്പണം നടത്തുന്നുണ്ട്. എല്ലായിടങ്ങളിലും പുലർച്ചെ മുതൽ ബലി കർമ്മങ്ങൾ ആരംഭിക്കും. കുളിച്ച് ഈറനോടെ കർമ്മിയുടെ നിർദ്ദേശപ്രകാരം ഭൂമിയിൽ മുട്ടു കുത്തിയാണ് തർപ്പണ കർമ്മങ്ങൾ നിർവഹിക്കുക. ശേഷം പിതൃക്കളെ സങ്കൽപ്പിച്ച് ബലിക്കാക്കയെ അന്നമൂട്ടുന്നു. കാക്കയെ ഈറൻ കൈകൊട്ടി വിളിച്ചാണ് ബലിച്ചോറ് നൽകുക. ബലിച്ചോറുണ്ട് തൃപ്തിയായി കാക്ക മടങ്ങുമ്പോൾ പരലോകത്തെ പിതൃക്കൾക്ക് സംതൃപ്തിയാകുന്നു എന്നാണ് വിശ്വാസം.
മണ്മറഞ്ഞ പിതൃക്കളുടെ സാന്നിദ്ധ്യം കർക്കിടക വാവ് ദിനത്തിൽ വീടുകളിൽ ഉണ്ടാകും എന്ന് ഒരു വിശ്വാസമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ചില വീടുകളിൽ ബലിതർപ്പണത്തിനൊപ്പം വാവൂട്ട് എന്ന ചടങ്ങും നടക്കുന്നു.
കൊറോണ വ്യാപനം മൂലം കഴിഞ്ഞ രണ്ട് വർഷമായി കർക്കിടക വാവുബലി ചടങ്ങുകൾ വീട്ടിൽ മാത്രമാണ് നടത്തിയിരുന്നത്. എന്നാൽ ഇത്തവണ ആലുവ, തിരുവല്ലം, വർക്കല ഉൾപ്പെടെയുള്ള പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതർപ്പണ ചടങ്ങുകൾ നടക്കും. ഇതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.
Comments