മുംബൈ : ലോക്‌സഭ സ്പീക്കർ ഓം ബിർളക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ശിവസേന താക്കറെ പക്ഷം . പാർട്ടിയുടെ സഭാ കക്ഷി നേതാവിനെയും, ചീഫ് വിപ്പിനെയും മാറ്റിയ നടപടിക്കെതിരെയാണ് ഹർജി. സഭാ കക്ഷി നേതാവ് എന്ന പദവിയിൽ നിന്നും വിനായക് റൗത്തിനെയും ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് രാജൻ വിചാരയെയുമാണ് മാറ്റിയത്. ഇവർ തന്നെയാണ് സുപ്രിംകോടതിയിൽ ഹർജി നൽകിയത്.
സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങൾ സ്പീക്കർ പാലിച്ചില്ലെന്ന് ഹർജിയിൽ താക്കറെ പക്ഷം ചൂണ്ടിക്കാണിക്കുന്നു. സഭാ കക്ഷി നേതാവായി രാഹുൽ ഷെവാലെയെയും വിപ്പായി ഭാവന ഗവാലിയെയും നിയമിച്ച തീരുമാനം റദ്ദാക്കണം എന്നും പഴയത് പുനസ്ഥാപിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഭരണഘടനാ പ്രവർത്തകനായ സ്പീക്കർ പെരുമാറ്റത്തിലൂടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ പിന്താങ്ങിയത് നിർഭാഗ്യകരമാണെന്നും ഹർജിയിൽ പറയുന്നു. ഷിൻഡെ വിഭാഗത്തെക്ക് മാറിയ 12 എംപിമാർ ജൂലൈ 19 ന് നൽകിയ കത്തിന്റ അടിസ്ഥാനത്തിലാണ് സ്പീക്കർ നിയമനം നടത്തിയത്.
അതേസമയം ഉദ്ധവ് വിഭാഗം നൽകിയ പുതിയ ഹർജി ഓഗസ്റ്റ് ഒന്നിന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു . യഥാർത്ഥ ശിവസേനയായി അംഗീകരിക്കണമെന്ന മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സഖ്യം നൽകിയ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെയാണ് ഉദ്ധവ് വിഭാഗത്തിന്റെ പുതിയ ഹർജി.
Comments