കൊച്ചി: നീറ്റ് പരീക്ഷയ്‌ക്ക് മുൻപ് പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ കേരള ഹൈക്കോടതിയിൽ ഹർജി. പെൺകുട്ടികൾക്ക് നഷ്ടപരിഹാരം നൽകി പുനപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ ആസിഫ് ആസാദ് ആണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.
രാജ്യവ്യാപകമായി പരീക്ഷയ്‌ക്ക് ഏകീകൃത പ്രോട്ടോക്കോൾ ബാധകമാക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകാനും ഹർജിയിൽ ആവശ്യപ്പെടുന്നു. പരീക്ഷയ്‌ക്ക് മുൻപ് നടക്കുന്ന ശാരീരിക പരിശോധന കുട്ടികളെ മാനസിക സമ്മർദ്ദത്തിലാക്കുമെന്നും, അത് ഓർമ്മശക്തിയെ പ്രതികൂലമായി ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ജൂലൈ 18ന് നടന്ന സംഭവത്തിൽ ചടയമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ രണ്ട് അദ്ധ്യാപകർ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.
പെൺകുട്ടികളുടെ അടിവസ്ത്രം നിർബ്ബന്ധിച്ച് അഴിപ്പിച്ചതായും, തുടർന്ന് കുട്ടികളെ ആൺകുട്ടികൾക്കൊപ്പം ഇരുത്തി പരീക്ഷ എഴുതിച്ചതായും രക്ഷകർത്താക്കൾ പരാതിപ്പെട്ടിരുന്നു. പുരുഷ അദ്ധ്യാപകർക്ക് മുന്നിൽ ആ അവസ്ഥയിൽ ഇരുന്ന് പരീക്ഷ എഴുതേണ്ടി വന്നത് പെൺകുട്ടികളുടെ മാനസികാവസ്ഥയെ ദോഷകരമായി ബാധിച്ചതായും രക്ഷകർത്താക്കൾ ആരോപിച്ചിരുന്നു. കൊല്ലം ജില്ലയിലെ ആയൂർ മാർത്തോമ്മ കോളേജിലായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം.
Comments