കാലിഫോർണിയ: എയ്ഡ്‌സ് ബാധിതനായ 66-കാരന്റെ രോഗം ഭേദമായതായി റിപ്പോർട്ട്. സ്‌റ്റെം സെൽ ട്രാൻസ്പ്ലാന്റ് (Stem Cell Transplant) വഴിയാണ് എച്ച്‌ഐവി ബാധിതന്റെ രക്താർബുദം ഉൾപ്പെടെ ഭേദമായത്. അർബുദം ബാധിച്ച ഇദ്ദേഹത്തിന്റെ സെല്ലുകൾ മറ്റൊരാളിൽ നിന്നും മാറ്റിവെച്ചാണ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് നടത്തുന്നത്. കാലിഫോർണിയയിലെ ഒരു കൂട്ടം ഡോക്ടർമാരാണ് ചികിത്സയ്‌ക്ക് പിന്നിൽ പ്രവർത്തിച്ചതെന്നാണ് റിപ്പോർട്ട്.
1988-ൽ എച്ച്‌ഐവി വൈറസ് (Human Immunodeficiency Virus) ബാധിച്ച 66കാരൻ കഴിഞ്ഞ 30 വർഷമായി ആന്റി റിട്രോവൈറൽ തെറാപ്പി (ART) ചികിത്സയിലൂടെയാണ് കടന്നുപോയിരുന്നത്. ഒടുവിലാണ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് അഥവാ ബോൺ മാരോ ട്രാൻസ്പ്ലാന്റ് ചികിത്സ വഴി അദ്ദേഹത്തിന് സുഖം പ്രാപിച്ചത്.
2011-ൽ ബെർലിനിൽ നിന്നുള്ള രോഗിയായിരുന്ന തിമോത്തി റേ ബ്രൗണിനെ സുഖപ്പെടുത്താനാണ് ആദ്യമായി സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് ചികിത്സ പരീക്ഷിച്ചത്. അദ്ദേഹം 31 വർഷത്തിലേറെയായി എച്ച്‌ഐവി ബാധിതനായിരുന്നു.
ട്രാൻസ്പ്ലാന്റ് നടക്കുമ്പോൾ അദ്ദേഹത്തിന് പ്രായം 63 ആയിരുന്നു. എച്ച്‌ഐവിയോടൊപ്പം രക്താർബുദവും തിമോത്തി റേയ്‌ക്കുണ്ടായിരുന്നു. എന്നാൽ ട്രാൻസ്പ്ലാൻറ് ചെയ്തതോടെ രണ്ട് മാരക രോഗങ്ങളിൽ നിന്നും മോചനം ലഭിച്ചു. ഇതോടെ എച്ച്‌ഐവിയിൽ നിന്നും സുഖം പ്രാപിച്ച ആദ്യവ്യക്തിയായി തിമോത്തി റേ ബ്രൗൺ മാറുകയായിരുന്നു.
ഇന്റർനാഷണൽ എയ്ഡ്സ് സൊസൈറ്റിയുടെ (ഐഎഎസ്) യോഗത്തിലാണ് എയ്ഡ്‌സ് രോഗികൾക്ക് പ്രതീക്ഷയാകുന്ന വിവരങ്ങൾ അവതരിപ്പിച്ചത്. എച്ച്‌ഐവിയും രക്താർബുദവുമുള്ള പ്രായമായ രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള അവസരവും സാധ്യതയുമാണ് ഈ സംഭവം തുറന്നു കാണിക്കുന്നതെന്ന് യോഗം വിലയിരുത്തി.
അതേസമയം എച്ച്‌ഐവി ബാധിതർക്കും ശാസ്ത്ര സമൂഹത്തിനും പ്രതീക്ഷയും പ്രചോദനവുമാണ് ഈ സംഭവമെങ്കിലും ഈ പ്രക്രിയയ്‌ക്കുള്ള അപകടസാധ്യത വളരെയേറെയാണെന്ന് ഐഎഎസിന്റെ നിയുക്ത പ്രസിഡന്റായ ഷാരോൺ ലെവിൻ യോഗത്തിൽ സൂചിപ്പിച്ചു.
താൻ എച്ച്‌ഐവിയിൽ നിന്ന് മോചിതനായി ഒരു ദിവസം ഈ ലോകത്ത് ജീവിക്കുമെന്ന് കരുതിയില്ലെന്ന് രോഗം ഭേദമായ 66കാരൻ പ്രതികരിച്ചു. 1988ൽ എയ്ഡ്‌സ് സ്ഥിരീകരിച്ചപ്പോൾ തനിക്ക് വധശിക്ഷ വിധിച്ചതിന് സമാനമായാണ് അനുഭവപ്പെട്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് വഴി എച്ച്‌ഐവി ഭേദമാകുന്ന നാലാമത്തെ വ്യക്തിയാണ് ഈ 66-കാരൻ.
Comments