കൊല്ലം: ശബരിമല പ്രക്ഷോഭ കാലത്ത് ഹിന്ദു സംഘടനാ പ്രവർത്തകരെ അതിക്രൂരമായി ഉപദ്രവിച്ച പോലീസ് ഉദ്യോഗസ്ഥർ വിചാരണ നേരിടണമെന്ന് കോടതി. കരുനാഗപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന മഹേഷ് പിള്ള, സിവിൽ പോലീസ് ഓഫീസർ ആയിരുന്ന ശ്രീകുമാർ എന്നീ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും കരുനാഗപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മരിയം സലോമി ഉത്തരവിട്ടു.
ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച ഹിന്ദു സംഘടനാ പ്രവർത്തകർക്ക് നേരെ നടന്ന നടപടിയിലാണ് പോലീസിന് വീഴ്ച ഉണ്ടായതായി കോടതി വിലയിരുത്തിയത്. പോലീസ് അതിക്രമം നടന്ന 2019 ജനുവരി രണ്ടിന് മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങുവാൻ എത്തിയ കൊല്ലം ആലപ്പാട് സ്വദേശി കെ ആർ രാജേഷിനെ കരുനാഗപ്പള്ളി സിവിൽ സ്റ്റേഷന് സമീപത്ത് നിന്നും അന്നത്തെ കരുനാഗപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടറും കൂട്ടരും അന്യായമായി തടഞ്ഞു വെച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയും സ്റ്റേഷനിലെത്തിച്ച് അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിലാണ് കോടതി ഉത്തരവ്.
പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് ഉദ്യോഗസ്ഥൻ രാഷ്‌ട്രീയ വിരോധത്താൽ വ്യക്തികളെ ഉപദ്രവിക്കുമ്പോൾ അത് കുറ്റകൃത്യം ആണെന്നും അതിന് ക്രിമിനൽ നടപടി നിയമത്തിലെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ സംരക്ഷണം അവകാശപ്പെടുവാൻ കഴിയില്ലെന്നും കെ ആർ രാജേഷിന് വേണ്ടി ഹാജരായ അഡ്വ പ്രതാപ് ജി പടിക്കൽ വാദിച്ചു. ഇത് അംഗീകരിച്ച കോടതി, പ്രതികൾ വിചാരണ നേരിടണമെന്ന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
Comments