ലക്‌നൗ: നൂപുർ ശർമ്മയുടെ പ്രവാചക പരാമർശത്തിന്റെ പേരിൽ കാൺപൂരിൽ കലാപത്തിന് ശ്രമിച്ച പ്രതിയ്‌ക്കെതിരെ കർശന നടപടിയുമായി യോഗി സർക്കാർ. പ്രതിയ്‌ക്ക് മേൽ ദേശീയ സുരക്ഷാ നിയമം ചുമത്തി. പ്രധാന പ്രതിയായ ജാഫർ ഹയാതിന് മേലാണ് ദേശീയ സുരക്ഷാ നിയമം ചുമത്തിയത്.
സംഭവത്തിന്റെ മുഖ്യ ആസൂത്രകനാണ് ജാഫർ. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം ആക്രമണം നടത്താൻ ഇയാളാണ് മതതീവ്രവാദികൾക്ക് നിർദ്ദേശം നൽകിയത്. കലാപം സൃഷ്ടിക്കാൻ ഫണ്ട് എത്തിയതും ജാഫർ വഴിയാണെന്നാണ് പോലീസ് പറയുന്നത്. 2019 ൽ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ കാൺപൂരിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിലും ഇയാൾക്ക് പങ്കുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ജാഫറിന് മേൽ ദേശീയ സുരക്ഷാ നിയമം ചുമത്തിയത്.
ജൂൺ 10 നാണ് കാൺപൂർ കലാപവുമായി ബന്ധപ്പെട്ട് ജാഫറിനെ യുപി പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൗലാനാ മുഹമ്മദ് അലി ജൗഹാർ ഫാൻസ് അസോസിയേഷന്റെ നേതാവാണ് ഇയാൾ. അസോസിയേഷന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴിയാണ് ഇയാൾ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ആളുകളെ പ്രേരിപ്പിക്കുന്നത് എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
Comments