ന്യൂഡൽഹി: കോടതി നിർദ്ദേശപ്രകാരം വൈദ്യപരിശോധനയ്‌ക്ക് ആശുപത്രിയിൽ ഹാജരാക്കിയപ്പോൾ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് തൃണമൂൽ നേതാവ് പാർത്ഥ ചാറ്റർജിയുടെ കൂട്ടാളി അർപ്പിത മുഖർജി. കൊൽക്കത്തയിലെ ജോക ഇ എസ് ഐ ആശുപത്രിയിലാണ് അർപ്പിതയെ ഹാജരാക്കിയത്. ആശുപത്രിയിൽ കയറാൻ കൂട്ടാക്കാതെ കാറിനുള്ളിലിരുന്ന് അർപ്പിത ഉറക്കെ നിലവിളിക്കുന്ന രംഗങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്തു വിട്ടു.
കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ കൂട്ടാക്കാതിരുന്ന അർപ്പിതയെ ഒടുവിൽ ബലം പ്രയോഗിച്ചാണ് ഉദ്യോഗസ്ഥർ പുറത്തിറക്കിയത്. കാറിൽ നിന്നും പുറത്തിറങ്ങിയ അവർ ആശുപത്രിയിലെ എമർജൻസി വിഭാഗത്തിന് മുന്നിലെ റോഡിൽ കുത്തിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ അവരെ നിർബ്ബന്ധിച്ച് വീൽച്ചെയറിൽ ഇരുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കള്ളപ്പണക്കേസിൽ അറസ്റ്റിലായ അർപ്പിതയും അദ്ധ്യാപക നിയമന കുംഭകോണ കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവും മമത ബാനർജി മന്ത്രിസഭയിലെ അംഗവുമായിരുന്ന പാർത്ഥ ചാറ്റർജിയും മാദ്ധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനരായി. തങ്ങൾ ഗൂഢാലോചനയുടെ ഇരകളാണെന്ന് ഇരുവരും ആവർത്തിച്ചു.
അഴിമതി ആരോപണത്തിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടിയാണ് അടുത്ത അനുയായി പാർത്ഥ ചാറ്റർജിയുടെയും കൂട്ടാളി അർപ്പിത മുഖർജിയുടെയും അറസ്റ്റ്. പാർത്ഥയെ മന്ത്രിസഭയിൽ നിന്നും പാർട്ടി പദവികളിൽ നിന്നും നീക്കി മുഖം രക്ഷിക്കാൻ മമത ശ്രമിക്കുന്നുണ്ടെങ്കിലും, രൂക്ഷമായ പ്രതിഷേധമാണ് ബിജെപിയിൽ നിന്നും നേരിടുന്നത്.
Comments