മുംബൈ: മഹാരാഷ്‌ട്രാ രാഷ്‌ട്രീയത്തിൽ വലിയ വഴിത്തിരിവുകൾക്കാണ് ജനങ്ങൾ സാക്ഷ്യം വഹിക്കുന്നത്. ശിവസേന നേതാവ് ബാലാസാഹെബ് താക്കറെയുടെ കൊച്ചുമക്കളിൽ ഒരാളായ നിഹാർ താക്കറെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി. അന്തരിച്ച ബിന്ദുമാധവ് താക്കറെയുടെ മകനാണ് നിഹാർ താക്കറെ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച.
മഹാരാഷ്‌ട്രയിൽ അരങ്ങേറിയ വലിയ രാഷ്‌ട്രീയ തന്ത്രങ്ങൾക്കു ശേഷം പുതിയ മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തിനുള്ളിലാണ് ഏറെ ശ്രദ്ധിക്കപ്പെടുന്ന കൂടിക്കാഴ്ച. ശിവസേനയിൽ പിളർപ്പ് ഉണ്ടായതുമുതൽ താക്കറെയുടെ ഹിന്ദുത്വ പൈതൃകത്തെച്ചൊല്ലി ഷിൻഡെയുടെയും ഉദ്ധവിന്റെയും നേതൃത്വത്തിലുള്ള സംഘം ചേരി തിരിഞ്ഞിരുന്നു. താക്കറെയുടെ ശിവസേനയെ ഉദ്ധവ് ഭരണത്തിനു വേണ്ടി ഇല്ലാതാക്കിയെന്ന് ഷിൻഡെ വിഭാഗം ആരോപിച്ചു. പിന്നാലെയാണ് ബിജെപിയോടൊപ്പം സഖ്യം ചേർന്ന് ഏകനാഥ് ഷിൻഡെ മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രിയായത്.
ബിന്ദുമാധവ് താക്കറെയുടെ മകൻ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ബാലാസാഹെബ് താക്കറെയുടെ പാരമ്പര്യത്തിന്റെ യഥാർത്ഥ അവകാശികൾ തങ്ങളാണെന്നാണ് ഉദ്ധവ് പക്ഷം അവകാശപ്പെടുന്നത്. എന്നാൽ ഏകനാഥ് ഷിൻഡെയ്‌ക്ക് നിഹാർ താക്കറെ നൽകിയ പിന്തുണ ഉദ്ധവ് വിഭാഗത്തിന് വലിയ തിരിച്ചടിയാണ്. 1996 ഏപ്രിൽ 20 നാണ് താക്കറെയുടെ മൂത്ത മകനായിരുന്ന ബിന്ദുമാധവ് താക്കറെ വാഹനാപകടത്തിൽ മരണപ്പെടുന്നത്.
Comments