ബംഗളൂരു: കർണാടകയിൽ നിരോധനാജ്ഞ ഇന്നും തുടരും. വൈകിട്ട് 6 മണി വരെയാണ് നിയന്ത്രണങ്ങൾ. അതിർത്തി കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടരും. ദക്ഷിണ കർണാടകത്തിലെ ചില പ്രദേശങ്ങളിൽ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്. ആഗസ്റ്റ് 6 വരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.
ഇവിടങ്ങളിലെ എല്ലാത്തരം വ്യാപാര സ്ഥാപനങ്ങളും വൈകീട്ട് 6 മണിക്കകം അടച്ചിടാനാണ് നിർദ്ദേശം. മെഡിക്കൽ, ആശുപത്രി, എമർജൻസി സേവനങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ല. ആൾക്കൂട്ടത്തിന് നിയന്ത്രണമുണ്ട്.
തുടർച്ചയായി അക്രമങ്ങൾ നടക്കുന്ന സാഹചര്യത്തിലായിരുന്നു കർണ്ണാടകയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങളായിരുന്നു നടപ്പാക്കിയത്. ആൾക്കൂട്ടം ചേരുന്നതിന് കടുത്ത നിയന്ത്രണങ്ങളായിരുന്നു ഏർപ്പെടുത്തിയിരുന്നത്.
ഇത് ഇന്നും തുടരും. അതിർത്തി റോഡുകളിലും താത്കാലിക ചെക്ക് പോസ്റ്റുകളിലുള്ള പരിശോധനകൾ കാര്യക്ഷമമാക്കും. കെ.എസ്.ആർ.ടി.സിയിൽ വരുന്നവരുടെ രേഖകൾ പരിശോധിച്ച ശേഷമേ കടത്തിവിടൂ.
എൻ.ഐ.എ ഉദ്യോഗസ്ഥർ എത്തുന്നത് വരെ പ്രതികൾക്കായുള്ള തിരച്ചിൽ തുടരാനാണ് കർണ്ണാടക പോലീസിന്റെ തീരുമാനം.കേരളത്തിൽ ക്യാമ്പ് ചെയ്ത അന്വേഷണ സംഘം ഇന്നും പരിശോധന തുടരും.
അതേസമയം ഇന്ന് മംഗലാപുരത്ത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സമാധാന യോഗം സംഘടിപ്പിക്കും. ഇന്ന് രാവിലെ യോഗം ചേരാനാണ് തീരുമാനം. മതനേതാക്കൾ, പോലീസ് ഉദ്യോഗസ്ഥർ, പ്രാദേശിക നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം. എഡിജിപി അലോക് കുമാർ, ജില്ലാ കലക്ടർ ഡോ.കെ.വി.രാജേന്ദ്ര, കമ്മിഷണർ ശശികുമാർ എന്നിവർ പങ്കെടുക്കും
Comments