ബംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതക കേസിൽ അറസ്റ്റിലായ പോപ്പുലർഫ്രണ്ട് ഭീകരരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ ഷാക്കിർ, ഷെഫീഖ് എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. അഞ്ച് ദിവസമാണ് കസ്റ്റഡി കാലാവധി.
റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കാളികളായവരെ കണ്ടെത്താൻ ഇവരെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്. പ്രവീണിന്റെ കൊലയാളികൾക്ക് എല്ലാ സഹായങ്ങളും എത്തിച്ച് നൽകിയത് ഷെഫീക്കും, ഷാക്കിറും ചേർന്നാണ്. കൊലയാളികൾ എവിടെയാണെന്ന് ഇരുവർക്കും അറിയാമെന്നാണ് പോലീസ് പറയുന്നത്. പ്രതികൾക്ക് പ്രവീണിനെക്കുറിച്ചുള്ള വിവരം നൽകിയതും, ആയുധം എത്തിച്ചതും, മംഗലാപുരം വഴി രക്ഷപ്പെടാൻ സഹായിച്ചതും ഷാക്കിറും, ഷെമീറുമാണ്.
നാല് പേരാണ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നത്. ഇവർ മലയാളികളാണെന്നാണ് കർണാടക പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.. പോപ്പുലർഫ്രണ്ട്- എസ്ഡിപിഐ ബന്ധമുള്ള പ്രതികൾ പാർട്ടി കേന്ദ്രങ്ങളിലാണ് ഉള്ളതെന്നാണ് വിവരം. ഇവർക്കായി കർണാടക പോലീസ് കാസർകോട്, കണ്ണൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ പരിശോധന നടത്തിയിരുന്നു.
സംഭവത്തിന് പിന്നാലെ പ്രതികൾ കേരളത്തിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രധാന റോഡുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. എന്നാൽ ഇതിൽ നിന്നും കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. എന്നാൽ ചെറു റോഡുകൾ വഴിയുള്ള ക്യാമറകൾ പരിശോധിച്ചതിൽ നിന്നും നിർണായക വിവരങ്ങൾ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
Comments