സാധാരണക്കാരന്റെ ബാങ്ക് എന്ന പേരിൽ ഗ്രാമപ്രദേശങ്ങളിൽ നിലകൊള്ളുന്ന ധനകാര്യ സ്ഥാപനങ്ങളാണ് സഹകരണ ബാങ്കുകൾ. നഗര മേഖലകളിലും ചെറുതല്ലാത്ത സ്വാധീനം ഈ ധനകാര്യ സ്ഥാപനങ്ങൾക്കുണ്ട്. സാധാരണക്കാരാണ് ഇത്തരം സ്ഥാപനങ്ങളിലെ പ്രധാന നിക്ഷേപകർ എന്നാണ് പ്രചാരണം. എന്നാൽ യഥാർത്ഥ വസ്തുതകൾക്കുള്ള ഒരു മറയാണ് സാധാരണക്കാരുടെ ബാങ്ക് എന്ന വ്യാപക പ്രചാരണം.
സംസ്ഥാനത്തെ ഭൂരിപക്ഷം സഹകരണ ബാങ്കുകളും ഭരിക്കുന്നത് സിപിഎം ആണ്. സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും ചുളുവിൽ വൻ ശമ്പളത്തിൽ ജോലി നേടാനുള്ള ഒരു സംവിധാനം കൂടിയാണ് സഹകരണ സ്ഥാപനങ്ങൾ. പാർട്ടി നൽകിയ ലിസ്റ്റിൽ നിന്നും നിയമനം നടത്താത്തതിന് ഏരിയ കമ്മിറ്റി ഭാരവാഹിക്കെതിരെ നടപടി സ്വീകരിച്ച ചരിത്രവും സിപിഎമ്മിനുണ്ട്.
നേതാക്കളോടും വമ്പന്മാരോടും മാന്യമായി പെരുമാറുന്ന സഹകരണ ബാങ്കുകളിലെ ജീവനക്കാരിൽ ഭൂരിഭാഗവും പെൻഷൻകാരോടും പാവങ്ങളോടും അവജ്ഞയോടെയാണ് പെരുമാറുന്നത് എന്ന പരാതി വ്യാപകമാണ്. നേതാക്കളുടെയും ജീവനക്കാരുടെയും തട്ടിപ്പിന്റെ ഫലമായി പൊളിഞ്ഞു പാളീസായി നിൽക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ പോലും നിലവിലെ സ്ഥിതി മറിച്ചൊന്നല്ല എന്ന് നിക്ഷേപകർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുന്നു.
സഹകരണ സ്ഥാപനങ്ങളുടെ മറവിൽ സിപിഎം നേതാക്കൾ നടത്തുന്ന സാമ്പത്തിക കുംഭകോണത്തിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണ് കരുവന്നൂരിലെ 312 കോടിയുടെ തട്ടിപ്പ് എന്നാണ് വിവരം. സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ, പ്രവാസികൾ, ഫാക്ടറി തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, കർഷകർ, ഓട്ടോ- ടാക്സി ജീവനക്കാർ തുടങ്ങിയ സാധാരണക്കാരാണ് കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർ. ഇവർ നിക്ഷേപിച്ച പണം വ്യാജ രേഖകൾ ചമച്ച് വായ്പയായി എഴുതിയെടുക്കുകയായിരുന്നു സിപിഎം നേതാക്കൾ ചെയ്തത്. തിരിച്ചടവ് മുടങ്ങിയ ഈ വായ്പകളുടെ പേരിൽ നിക്ഷേപകർക്ക് ജപ്തി നോട്ടീസ് ഉൾപ്പെടെ ലഭിച്ചപ്പോഴാണ് തട്ടിപ്പിന്റെ ആഴം ഇവർക്ക് ബോദ്ധ്യപ്പെടുന്നത്. സാധാരണക്കാരായ നിക്ഷേപകരിൽ പലർക്കും വായ്പകൾ ലഭിച്ചിരുന്നില്ല. ഇവരുടെ പേരിൽ മറ്റ് പലരുമായിരുന്നു പണം കൈയ്യാളിയത്.
ബാങ്ക് കുംഭകോണത്തിൽ 104 കോടിയുടെ തട്ടിപ്പ് മാത്രമാണ് നടന്നത് എന്നാണ് സിപിഎമ്മിന്റെ വാദം. അപേക്ഷിക്കാത്തവരുടെ പേരിൽ വൻ തുകയാണ് അഴിമതിക്കാർ എഴുതി എടുത്തത്. കൂര കെട്ടാനും മക്കളുടെ കല്യാണത്തിനുമൊക്കെയായി പണം പിൻവലിക്കാൻ ചെന്ന നിക്ഷേപകർക്ക് ലഭിച്ചത്, കോടിക്കണക്കിന് രൂപയുടെ ജപ്തി നോട്ടീസ് ആയിരുന്നു. തട്ടിപ്പിന് നേതൃത്വം നൽകിയവർ, വെട്ടിപ്പ് നടത്തിയ പണവുമായി മുങ്ങി. ഇവരിൽ ചിലരെ അറസ്റ്റ് ചെയ്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു എങ്കിലും, പിന്നീട് ഇവരും ജാമ്യത്തിൽ ഇറങ്ങി തട്ടിപ്പിന് ഇരയായവരെ നോക്കി ചെങ്കൊടിയുടെ മറവിൽ പല്ലിളിച്ചു.
കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്. നാല് പതിറ്റാണ്ടായി സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് കരുവന്നൂർ ബാങ്ക് നിയന്ത്രിക്കുന്നത്. 2005 മുതൽ തുടങ്ങിയ അഴിമതി ശരിവെച്ച് അന്വേഷണ റിപ്പോർട്ടുകൾ പുറത്ത് വന്നുവെങ്കിലും, കുറ്റക്കാർ പാർട്ടിക്കാരായതിനാൽ സർക്കാർ സംരക്ഷിച്ചു.
മുപ്പത് ലക്ഷം രൂപ ബാങ്കിൽ നിക്ഷേപമായി ഉണ്ടായിട്ടും ഒടുവിൽ ചികിത്സയ്ക്ക് പണമില്ലാതെ ദാരുണമായി മരണപ്പെട്ട ഫിലോമിനയെ, സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സയുടെ ഗുണഗണങ്ങൾ വാഴ്ത്തി അപമാനിക്കുകയായിരുന്നു മന്ത്രി ആർ ബിന്ദു ചെയ്തത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരായുസ്സിന്റെ സമ്പാദ്യം ചികിത്സയ്ക്കായി ചോദിച്ചപ്പോൾ പട്ടിയെ പോലെ ഉദ്യോഗസ്ഥർ ആട്ടിയതായി ഫിലോമിനയുടെ ഭർത്താവ് ദേവസി പരിതപിക്കുന്നു.
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൊസൈറ്റി എന്ന പേരിൽ പ്രചാരണം നടത്തിയാണ് സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്ക് പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ചത്. ദേവസി ഉൾപ്പെടെ പതിനോരായിരത്തോളം പേരുടെ നിക്ഷേപമാണ് ബാങ്കിനെ മറയാക്കി സിപിഎം നേതാക്കൾ തട്ടിയെടുത്തത്.
തട്ടിപ്പ് പുറത്ത് വന്ന് വർഷങ്ങൾ പിന്നിട്ടിട്ടും നിക്ഷേപകർ ഗതികേടിൽ തുടരുകയാണ്. കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാൻ പോലും പോലീസ് തയ്യാറായിട്ടില്ല. പെൻഷൻ പണവും കന്നുകാലികളെ വിറ്റ പണവും മുതൽ മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും വരെ നിക്ഷേപിച്ച പണം വരെയാണ് ഇത്തരത്തിൽ പാർട്ടിക്കാർ കൊണ്ടു പോയത്. ഇതിനെതിരെ കേരളീയ സമൂഹവും മുഖ്യധാരാ മാദ്ധ്യമങ്ങളും സർക്കാരും സഹകരണ വകുപ്പും ധനകാര്യ വകുപ്പും പോലീസും കുറ്റകരമായ മൗനം തുടരുകയാണ്. ഒരാൾക്ക് പോലും പണം നഷ്ടമാകില്ലെന്ന മന്ത്രിയുടെ വാക്ക് വിശ്വസിക്കാൻ എന്ത് അടിസ്ഥാനമാണ് ഉള്ളതെന്ന് നിക്ഷേപകർ ചോദിക്കുന്നു.
2018ൽ, അനുവദിക്കാത്ത ലോണിന് മൂന്നര കോടി രൂപയുടെ കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മയ്ക്ക് നോട്ടീസ് ലഭിച്ചതോടെയാണ് സിപിഎം നടത്തിയ പകൽക്കൊള്ളയുടെ കഥകൾ ചർച്ച ചെയ്യപ്പെടാൻ തുടങ്ങുന്നത്. ഇരിങ്ങാലക്കുട സ്വദേശി കരുംവേലംകുളം ഹരികുമാറിന്റെ ഭാര്യ സായ് ലക്ഷ്മിയുടെ പരാതിയിൽ നിന്നും തുടങ്ങിയ അഴിമതിയുടെ കഥകളിൽ പിന്നീട് വൃക്ക രോഗിയായ ജോസഫും സമാനമായ ഗതികേട് നേരിടുന്ന മറ്റനവധി പാവങ്ങളും കടന്ന് വന്നു. അപ്പോഴും പാർട്ടിക്കാരെ ന്യായീകരിക്കുന്ന നയമാണ് സിപിഎം സ്വീകരിക്കുന്നത്.
സഹകരണ ബാങ്ക് തട്ടിപ്പിൽ നിക്ഷേപകർക്ക് പണം തിരികെ ലഭിച്ചാലും, തട്ടിപ്പ് നടത്തിയ നേതാക്കൾക്കെതിരെ സിപിഎം നടപടി സ്വീകരിക്കും എന്ന് കരുതാനാവില്ല. അങ്ങനെ സംഭവിച്ചാൽ പാല് കൊടുത്ത കൈക്ക് തന്നെ കൊത്ത് കിട്ടിയ അവസ്ഥയിലാകും സിപിഎം. സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ മറയാക്കി പാർട്ടി നടത്തിയ സാമ്പത്തിക തിരിമറികൾ മുഴുവൻ വെളിച്ചത്ത് വരുന്ന അവസ്ഥയുണ്ടാകും. പാവങ്ങളുടെ പാർട്ടി എന്ന ലേബലിൽ പ്രവർത്തിക്കുന്ന കുബേരന്മാരുടെ സംഘടനയുടെ സാമ്പത്തിക അടിത്തറ പൊളിഞ്ഞു വീഴാൻ അത് കാരണമാകും.
നോട്ട് നിരോധനത്തിനും സഹകരണ മന്ത്രാലയം സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനുമെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ച പാർട്ടിയാണ് സിപിഎം. അതിന്റെ യഥാർത്ഥ കാരണത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന സമാനതകളില്ലാത്ത തട്ടിപ്പ്.
Comments