പാലക്കാട് : ജില്ലയിലെ ഒരു കുടുംബത്തിന് ഊര് വിലക്ക് ഏർപ്പെടുത്തിയതായി പരാതി. മഷിയിട്ട് നോക്കി മോഷണകുറ്റം ചുമത്തിയാണ് ഇവർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചക്ലിയ സമുദായത്തിന്റെ ഊര് വിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത് കുന്നത്തൂർമേട് അരുന്ധതിയാർ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ്. സംഭവത്തിൽ ഉണ്ണികൃഷ്ണൻ മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി.
രണ്ട് മാസം മുമ്പാണ് കുന്നത്തൂർമേട് മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്. ഉത്സവത്തിനിടെ പ്രദേശത്തെ ഒരു കുട്ടിയുടെ മാല നഷ്ടപ്പെട്ടിരുന്നു. പിന്നാലെ മാല കണ്ടെത്താൻ കുട്ടിയുടെ ബന്ധുക്കൾ മഷി നോട്ടം നടത്തി. ഇതിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ സൗദാമിനിയെ കുറ്റക്കാരിയായി ചിത്രീകരിക്കുകയും ചെയ്തു. പിന്നാലെ കുടുംബത്തിന് ഊര് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
വിലക്ക് മൂലം ഏക വരുമാന മാർഗമായ തുന്നൽ ജോലി പോലും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബം. എന്നാൽ കുടുംബത്തെ വിലക്കിയിട്ടില്ലെന്നും ക്ഷേത്ര ആചാരങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് താക്കീത് നൽകുക മാത്രമാണ് ചെയ്തതെന്നും സമുദായ നേതാക്കൾ വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിന് അടുത്ത മാസം 14ന് യോഗം വിളിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
Comments