ഇംഫാൽ: കോമൺവെൽത്ത് ഗെയിംസിലെ മീരാബായ് ചാനുവിന്റെ സ്വർണ തിളക്കം ആഘോഷിച്ച് ജന്മദേശം. മെഡൽ നേടിയ വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ മധുരവുമായി പ്രദേശവാസികൾ ചാനുവിന്റെ വീട്ടിലെത്തി. മണിപ്പൂരിലെ നോംഗ്പോക്ക് കാക്കിംഗ് ആണ് ചാനുവിന്റെ ജന്മദേശം.
മത്സരം ആരംഭിച്ചതിന് പിന്നാലെ തന്നെ പ്രദേശവാസികളിൽ ചിലർ ചാനുവിന്റെ വീട്ടിൽ എത്തിയിരുന്നു. സ്വർണ മെഡൽ നേടിയെന്ന വാർത്തകൾ പുറത്തുവന്നതോടെ ഇവർ മധുര വിതരണം ആരംഭിക്കുകയായിരുന്നു. ചാനുവിന്റെ വീടിന്റെ മുൻപിൽ പ്രദേശവാസികൾ പാട്ടു പാടി നൃത്തം ചവിട്ടി. കയ്യിൽ ത്രിവർണ പതാകയുമേന്തിയായിരുന്നു ഇവരുടെ ആഘോഷം.
മത്സര വേളയിൽ താൻ മകൾക്ക് വേണ്ടി സർവ്വ ദൈവങ്ങളോടും പ്രാർത്ഥിക്കുകയായിരുന്നുവെന്ന് മീരാബായ് ചാനുവിന്റെ മാതാവ് പറഞ്ഞു. തനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. മത്സരത്തിൽ ചാനുവിന് വിജയിക്കാൻ കഴിയുമോ ഇല്ലയോ എന്നായിരുന്നു തന്റെ ചിന്ത മുഴുവൻ. ചാനു മെഡൽ നേടിയതോടെ തനിക്ക് ആശ്വാസമായി. സ്വർണ മെഡൽ നേട്ടത്തിൽ തനിക്ക് അതിയായ സന്തോഷമുണ്ട്. മെഡൽ നേടിയെന്ന് അറിഞ്ഞതോടെ സന്തോഷം കൊണ്ട് തന്റെ കണ്ണുകൾ നിറഞ്ഞു. സഹോദരങ്ങളും കുടുംബാംഗങ്ങളും ചാനുവിന്റെ മെഡൽ നേട്ടത്തിൽ ഏറെ സന്തോഷിക്കുന്നുവെന്നും മതാവ് കൂട്ടിച്ചേർത്തു.
ചാനു സ്വർണം തന്നെ നേടുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് സഹോദരൻ ബിനോയ് പറഞ്ഞു. തങ്ങളെല്ലാവരും വലിയ സന്തോഷത്തിലാണ്. സ്വർണ മെഡൽ തന്നെ സ്വന്തമാകുമെന്ന് ചാനുവിന് അറിയാമായിരുന്നുവെന്നും ബിനോയ് വ്യക്തമാക്കി.
Comments