പത്ര ചാൾ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തിന്റെ മുംബൈ ഭാണ്ഡൂപ്പിലെ ‘മൈത്രി’ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഞായറാഴ്ച റെയ്ഡ് ആരംഭിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ 12 പേരടങ്ങുന്ന സംഘം രാവിലെ ഏഴ് മണിയോടെയാണ് സഞ്ജയ് റാവത്തിന്റെ വീട്ടിലെത്തി പരിശോധന നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എംപിയെ ഏജൻസികൾ ചോദ്യം ചെയ്യുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
പത്ര ചൗൾ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട പിഎംഎൽഎ കേസ് അന്വേഷിക്കുന്ന ഏജൻസി നൽകിയ രണ്ട് സമൻസുകൾ സേന എംപി അവഗണിച്ചിരുന്നു. വരാനിരിക്കുന്ന ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ കാരണം പറഞ്ഞ് റാവത്ത് ബുധനാഴ്ച ഇഡിയോട് ഇളവിന് അപേക്ഷിച്ചിരുന്നു. എന്നാൽ അതെല്ലാം അവഗണിച്ചാണ് ഇഡി റെയ്ഡിനെത്തിയത്.
Mumbai | Enforcement Directorate officials reached Shiv Sena leader Sanjay Raut's residence around 7am today; currently conducting a search and questioning Raut, in connection with Patra Chawl land scam case pic.twitter.com/e2bfEVW3s7
— ANI (@ANI) July 31, 2022
പാർലമെന്റ് സമ്മേളനത്തിന്റെ പേര് പറഞ്ഞ് ജൂലൈ 20ന് ഇഡി നൽകിയ സമൻസ് റാവത്ത് അവഗണിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് സഞ്ജയ് റാവത്തിന് ഇഡി സമൻസ് അയച്ചത്. പത്ര ചാളിന്റെ പുനർവികസനവുമായി ബന്ധപ്പെട്ട് 1,034 കോടി രൂപയുടെ ഭൂമി കുംഭകോണം നടത്തിയെന്നതാണ് കേസ്. ഇതുമായി ബന്ധപ്പെട്ടാണ് ഉദ്ധവ് പക്ഷത്തെ പ്രമുഖനായ നേതാവിന് സമൻസ് അയച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ ഈ കേസിൽ വ്യവസായി പ്രവീൺ റാവത്ത് അറസ്റ്റിലായിരുന്നു. ഏപ്രിൽ 5ന് അലിബാഗിലെ എട്ട് സ്ഥലങ്ങളും സഞ്ജയ് റാവുത്തുമായി ബന്ധമുള്ള മുംബൈയിലെ ദാദറിലെ ഒരു ഫ്‌ലാറ്റും ഇഡി കണ്ടുകെട്ടി.
ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാഷ്‌ട്രീയ പകപോക്കൽ മൂലമാണ് തന്നെ ലക്ഷ്യമിടുന്നതെന്നും റാവത്ത് ആരോപിച്ചു. മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വിശ്വസ്തനാണ് റാവത്ത്. ജൂലൈ ഒന്നിന് കേസിൽ രാജ്യസഭാ എംപിയെ ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകൾ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥർ 10 മണിക്കൂറോളം അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി.
അന്വേഷണത്തിന്റെ ഭാഗമായി റാവത്തിന്റെ ഭാര്യ വർഷ റാവത്തിന്റെയും രണ്ട് കൂട്ടാളികളുടെയും 11.15 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഏപ്രിലിൽ ഇഡി താൽകാലികമായി കണ്ടുകെട്ടിയിരുന്നു. സഞ്ജയ് റാവത്തിന്റെ സഹായിയും ഗുരു ആശിഷ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ മുൻ ഡയറക്ടറുമായ പ്രവീൺ എം റാവത്തിന്റെ പൽഘർ, സഫലെ, പദ്ഘ എന്നിവിടങ്ങളിലെ സ്ഥങ്ങളാണ് കണ്ടുകെട്ടിയ സ്വത്തുക്കൾ.
വർഷ റാവത്തിന്റെ കൈവശമുള്ള മുംബൈ പ്രാന്തപ്രദേശമായ ദാദറിലെ ഒരു ഫ്‌ലാറ്റും, വർഷയുടെയും സഞ്ജയ് റാവത്തിന്റെയും ‘അടുത്ത കൂട്ടാളി’ സുജിത് പട്കറിന്റെ ഭാര്യ സ്വപ്ന പട്കറിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള അലിബാഗിലെ കിഹിം ബീച്ചിലെ എട്ട് പ്ലോട്ടുകളും കണ്ടുകെട്ടിയത്തിൽ ഉൾപ്പെടുന്നു. പ്രവീൺ റാവത്തുമായും പട്കറുമായും സഞ്ജയ് റാവത്തിന്റെ ‘ബിസിനസ്സിനെക്കുറിച്ചും മറ്റ് ബന്ധങ്ങളെക്കുറിച്ചും’ അറിയാൻ വേണ്ടിയാണ് ഇഡിനെ ചോദ്യം ചെയ്യുന്നത്. കൂടാതെ അദ്ദേഹത്തിന്റെ ഭാര്യ ഉൾപ്പെട്ട വസ്തു ഇടപാടുകളെക്കുറിച്ചും ഇഡി അന്വേഷിക്കും.
Comments