കൊൽക്കത്ത: പശ്ചിമ ബംഗാൾ മന്ത്രിസഭയിൽ അഴിച്ചുപണിക്കൊരുങ്ങി മമതാ ബാനർജി. അദ്ധ്യാപന നിയമന കുംഭകോണത്തിൽ പാർട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നടപടി.
മന്ത്രിസഭാ പുനസംഘടന ഉടൻ ഉണ്ടാവുമെന്നാണ് വിവരം. ഒരാൾക്ക് ഒരു പദവി എന്ന നയം കൊണ്ടുവന്നേക്കുമെന്നും തൃണമൂലിന്റെ ഉന്നത പാർട്ടി ചുമതലകൾ വഹിക്കുന്നവരിൽ മാറ്റം വരുത്തുമെന്നും സൂചനയുണ്ട്. മുഴുവൻ മന്ത്രിമാരോടും രാജി വെക്കാൻ മമതാ ബാനാർജി ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വിശ്വസ്തനായിരുന്ന മന്ത്രി പാർത്ഥാ ചാറ്റർജി അഴിമതിക്കേസിൽ കുടുങ്ങിയതോടെയാണ് തൃണമൂൽ സർക്കാർ പ്രതിരോധത്തിലായത്. തുടർന്ന് മന്ത്രിസഭയിൽ നിന്നും പാർത്ഥയെ പുറത്താക്കി മമതാ സർക്കാർ തടിതപ്പി.
എന്നാൽ മുതിർന്ന തൃണമൂൽ നേതാവും മന്ത്രിയും പാർട്ടിയുടെ ദേശീയ ഉപാദ്ധ്യക്ഷനുമായിരുന്ന പാർത്ഥ വരുത്തിവെച്ച കളങ്കം തേച്ചുമായ്‌ക്കാൻ അത് പര്യാപ്തമായിരുന്നില്ല. ഇത് തിരിച്ചറിഞ്ഞുകൊണ്ട് മന്ത്രിസഭയിൽ കാര്യമായ അഴിച്ചുപണി നടത്താൻ ഒരുങ്ങുകയാണ് മമതാ ബാനർജി.
Comments