കൊൽക്കത്ത: ബംഗാളിൽ കാൻവാർ തീർത്ഥാടകർ വൈദ്യുതാഘാതമേറ്റ് മരിച്ചു. പത്ത് തീർത്ഥാടകരാണ് മരിച്ചത്. 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജൽപേഷിലേക്ക് പോകുന്നതിനിടെ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ബംഗാളിലെ കൂച്ച് ബെഹാറിലായിരുന്നു അപകടം നടന്നത്.
ബസിനുള്ളിലെ ഡിജെ സിസ്റ്റത്തിനായി ഉപയോഗിച്ചിരിക്കുന്ന വയറുകളാണ് ഷോക്കേൽക്കാൻ കാരണമായതെന്നാണ് കരുതുന്നത്. വാഹനത്തിന്റെ പിറകിലായിരുന്നു വയറുകൾ ഘടിപ്പിച്ചിരുന്നത്. മെഖ്‌ലിഗംഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന ധർള പാലത്തിൽ വെച്ചായിരുന്നു അപകടം.
തീർത്ഥാടകരുടെ കുടുംബങ്ങളെ വിവരം അറിയിച്ചതായി മാതബംഗ എഎസ്പി അമിത് വർമ അറിയിച്ചു. അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവർ ഒളിവിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Comments