ന്യൂഡൽഹി: ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയോ സാമ്പത്തിക സ്തംഭനമോ ഉണ്ടാകില്ലെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. കൊറോണ രോഗവ്യാപനത്തെയും പ്രതികൂല ആഗോള സാമ്പത്തിക സാഹചര്യങ്ങളെയും തരണം ചെയ്തും ഇന്ത്യൻ സാമ്പത്തിക രംഗം സുസ്ഥിരമായി നിലകൊള്ളുകയാണെന്ന് ധനകാര്യ മന്ത്രി ലോക്സഭയിൽ പറഞ്ഞു. ലോകത്തിലെ പ്രബലമായ സമ്പദ്ഘടനകൾ പലതും തകരുമ്പോഴും രാജ്യം തനത് ഗതിവേഗത്തിൽ മുന്നോട്ട് പോകുകയാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
കൊറോണ പോലെ ഒരു മഹാമാരിയെ നമുക്ക് സമീപകാലത്തെങ്ങും നേരിടേണ്ടി വന്നിട്ടില്ല. നമ്മുടെ നാടിനെ കാക്കാൻ നാം തന്നെ മുന്നിട്ടിറങ്ങി. ജനപ്രതിനിധികളും അവരുടേതായ പങ്ക് നിർവ്വഹിച്ചു. നമ്മൾ ഒരുമിച്ച് നിന്നില്ലായിരുന്നുവെങ്കിൽ ലോകത്തിലെ മറ്റ് രാജ്യങ്ങളുടെ ഗതി നമുക്കും വരുമായിരുന്നുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
രാജ്യത്തെ ശക്തമായി നിലനിർത്തുന്നതിന് ജനങ്ങൾക്ക് നന്ദി പറയുകയാണ്. പ്രതികൂല സാഹചര്യത്തെയും കരുത്തോടെ നേരിട്ട്, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടന എന്ന നിലയിൽ നമുക്ക് മുന്നോട്ട് പോകാൻ സാധിക്കുന്നതിന്റെ മുഴുവൻ ക്രെഡിറ്റും താൻ ജനങ്ങൾക്ക് നൽകുകയാണെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ സ്വീകരിച്ച കൃത്യമായ നയങ്ങൾ മറ്റ് ലോകരാജ്യങ്ങളേക്കാൾ മികച്ച നിലയിൽ മുന്നോട്ട് പോകാൻ നമ്മെ പ്രാപ്തരാക്കി. കൊറോണ, രണ്ടാം തരംഗം, ഒമിക്രോൺ, റഷ്യ- യുക്രെയ്ൻ യുദ്ധം എന്നിവ സൃഷ്ടിച്ച പ്രതിസന്ധിയെ നാം ഒരുമിച്ച് നേരിട്ടു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്നും ലോക്ക്ഡൗണിൽ തുടരുകയാണ്. ചൈനയിലെ 4000 ബാങ്കുകൾ പാപ്പരാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ, നമ്മുടെ രാജ്യത്തെ ബാങ്കുകൾ കിട്ടാക്കടം തിരിച്ചു പിടിച്ച് മുന്നേറുകയാണ്. നിർമ്മല സീതാരാമൻ വ്യക്തമാക്കി.
ഇന്ത്യൻ സമ്പദ്ഘടന ശരിയായ ദിശയിലാണെന്ന് അന്താരാഷ്ട്ര ഏജൻസികളും സാമ്പത്തിക വിദഗ്ദ്ധരും സാക്ഷ്യപ്പെടുത്തുന്നു. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ കഴിഞ്ഞ ദിവസം ഇന്ത്യൻ സാമ്പത്തിക രംഗത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ, രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയ്ക്കുള്ള അംഗീകാരമാണെന്നും നിർമ്മല സീതാരാമൻ ലോക്സഭയിൽ വ്യക്തമാക്കി.
Comments