വാഷിംഗ്ടൺ: യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ഏഷ്യൻ സന്ദർശനം ആരംഭിച്ചു. സിംഗപ്പൂരിലാണ് ആദ്യ സന്ദർശനം. അതേസമയം പെലോസി തായ് വാൻ സന്ദർശിക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ അടക്കം ഇക്കാര്യം ചൂടേറിയ ചർച്ചയുമാണ്.
പെലോസി ചൊവ്വാഴ്ച തായ് വാനിലെത്തുമെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അത് സംഭവിക്കുകയാണെങ്കിൽ യുഎസിൽ നിന്ന് 25 വർഷത്തിനിടെ തായ് വാനിലെത്തുന്ന ഏറ്റവും ഉന്നത പദവിയിലുളള നയതന്ത്ര പ്രതിനിധിയാകും പെലോസി. മലേഷ്യൻ സന്ദർശനത്തിന് ശേഷം പെലോസി തായ് വാനിലെത്തുമെന്നാണ് മാദ്ധ്യമറിപ്പോർട്ട്. തായ് വാനിൽ പെലോസി ഒരു ദിവസം തങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പെലോസി തായ് വാനിൽ സന്ദർശനം നടത്തുകയാണെങ്കിൽ അത് ചൈനയെ പ്രകോപിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അത്തരമൊരു നീക്കം ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ബീജിങ് ഇതിനോടകം താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്. പെലോസി തായ് വാനിലെത്തുകയാണെങ്കിൽ പരമാധികാരം സംരക്ഷിക്കാനുളള ഉറച്ച നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം യുഎസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
തീ കൊണ്ട് കളിക്കുന്നവർ അതിൽ എരിഞ്ഞടങ്ങുമെന്നും ലിജിയാൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്ത് സംഭവിച്ചാലും നേരിടാൻ തയ്യാറായിട്ടാണ് ഇരിക്കുന്നതെന്നും ചൈനീസ് സൈന്യം ഒരിക്കലും വെറുതെ ഇരിക്കുമെന്ന് കരുതേണ്ടെന്നും യുഎസിനെ ഒരിക്കൽകൂടി താക്കീത് നൽകുകയാണെന്നും ഷാവോ ലിജിയാൻ പറഞ്ഞിരുന്നു.
Comments