പത്തനംതിട്ട/ കോട്ടയം: കനത്ത മഴ തുടരുന്ന പത്തനംതിട്ടയിൽ പമ്പാനദി നിറഞ്ഞതിനെ തുടർന്ന് റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറി തുടങ്ങി. നിലവിൽ ചെറിയ രീതിയിലാണ് വെളളം കയറിയിട്ടുളളതെങ്കിലും രാത്രിയും മഴ തുടരുകയാണെങ്കിൽ രാവിലെയോടെ സ്ഥിതി രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.
രാത്രിയോടെയാണ് താഴ്ന്ന ഭാഗങ്ങളിൽ വെളളം റോഡിലേക്ക് കയറി തുടങ്ങിയത്. നേരത്തെ സീതത്തോട്ടിൽ ഉൾപ്പെടെ കടകളിലേക്കും വീടുകളിലേക്കും വെളളം കയറിയിരുന്നു. വെളളം കയറാൻ സാദ്ധ്യതയുളള പ്രദേശങ്ങളിൽ നിന്ന് രാത്രി തന്നെ ആളുകളെ ഒഴിപ്പിക്കാനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മീനച്ചിലാറ്റിൽ ജല നിരപ്പ് ഉയർന്നതോടെയാണ് പാലാ നഗരത്തിൽ കൊട്ടാരമറ്റം ഭാഗത്തു വെള്ളം കയറി തുടങ്ങിയത്.
വൈകിട്ടോടെ പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരുന്നു. താലൂക്ക് തലത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെയും സന്നദ്ധ സേവകരുടെയും പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നും പ്രളയ സാധ്യത മുന്നിൽകണ്ട് ബോട്ടുകൾ, ജെസിബി തുടങ്ങിയ രക്ഷാ ദൗത്യത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടർ ഉറപ്പുവരുത്തണമെന്നും കളക്ടർ നിർദേശിച്ചിരുന്നു.
സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നവർക്ക് ആവശ്യമായ മരുന്നും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറോടും മറ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവികളോടും കളക്ടർ നിർദേശിക്കുകയും ചെയ്തിരുന്നു. കളക്ടർ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗവും ചേർന്നിരുന്നു. വനമേഖലയോട് ചേർന്ന് കൂടുതൽ മഴ പെയ്യുന്ന പ്രദേശങ്ങളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് ഉൾപ്പെടെ യോഗത്തിൽ നിർദ്ദേശിച്ചു.
ജില്ലയിൽ ഓഗസ്റ്റ് നാലു വരെ അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. നിലവിൽ ഡാമുകളുടെ സ്ഥിതിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിച്ചിരുന്നു. പല മേഖലകളിലും വൈകിട്ടോടെ മൈക്ക് അനൗണ്‌സ്‌മെന്റ് ഉൾപ്പെടെ നടത്തിയിരുന്നു. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ചൊവ്വാഴ്ച (ആഗസ്റ്റ് രണ്ട് ) അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments