മുംബൈ: വജ്ര വ്യാപാരിയിൽ നിന്നും മൂന്നര കോടി രൂപ വിലമതിക്കുന്ന വജ്രം മോഷ്ടിച്ച കേസിൽ രണ്ടു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ വ്യാപാര സ്ഥാപനത്തിൽ എത്തി കല്ലുകൾ പരിശോധിക്കാനെന്ന വ്യാജേന ചോദിച്ചു വാങ്ങുകയായിരുന്നു. വജ്ര കല്ലുകൾ പരിശോധിച്ച ശേഷം ഒരാഴ്ചക്കുള്ളിൽ പണമായി വരാമെന്നു പറഞ്ഞു കടന്നു കളയുകയായിരുന്നു. എന്നാൽ അവർ പോയതിനു ശേഷമാണ് ഉടമ അറിഞ്ഞത് കല്ലുകൾ തിരികെ നൽകിയില്ല എന്ന്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച മുംബൈ പോലീസ് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനൊടുവിലാണ് രണ്ടു പേരെ ഗുജറാത്തിൽ നിന്നും മുംബൈ പോലീസ് പിടികൂടിയത്. ഭരത് കന്ദോൾ , അമിത് ഭായി പട്ടേൽ എന്നിവരെയാണ് അറസ്റ് ചെയ്തത്. ഇവർ വിവിധ മോഷണ കേസുകളിലുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. വജ്ര ഇടപാടുകൾ നടത്തുന്ന ബ്രോക്കറാണെന്ന് പറഞ്ഞാണ് ഇവർ കടയുടമയെ പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഈ കൃത്യത്തിലെ മുഖ്യ സൂത്രധാരനായ കൗശിക് ചോവടില ഇപ്പോഴും ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും അന്വേഷ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന , ആൾമാറാട്ടം തുടങ്ങിയ വകുപ്പുകളിട്ട് കേസെടുത്തിരുന്നു. പ്രതികളെ കോടതിയിൽ ഹരാക്കിയ ശേഷം റിമാന്റ് ചെയ്തതായി പോലീസ് അറിയിച്ചു.
Comments