വാഷിംഗ്ടൺ : അൽ ഖ്വായ്ദ തലവൻ അയ്മാൻ അൽ സവാഹിരിക്ക് ഒളിവിൽ കഴിയാൻ ഇടം ഒരുക്കിനൽകിയ താലിബാൻ സമാധാന കരാർ ലംഘിച്ചിരിക്കുകയാണെന്ന് യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ശനിയാഴ്ചയാണ് വ്യോമാക്രമണത്തിലൂടെ സവാഹിരിയെ യുഎസ് സൈന്യം കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് വിമർശനവുമായി യുഎസ് രംഗത്തെത്തിയത്.
അൽ ഖ്വായ്ദ തലവന് കാബൂളിൽ സുരക്ഷിതമായ ഇടം ഒരുക്കി നൽകിയതിലൂടെ താലിബാൻ, ദോഹ ഉടമ്പടി ലംഘിച്ചിരിക്കുകയാണ്. മറ്റ് രാജ്യങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന തരത്തിൽ തീവ്രവാദികളെ വളർത്തില്ലെന്ന് താലിബാൻ വാഗ്ദാനം നൽകിയിരുന്നു.
2020 ഫെബ്രുവരിയിലാണ് ഇരു രാജ്യങ്ങളും ഉടമ്പടിയിൽ ഒപ്പുവെച്ചത്. അഫ്ഗാന്റെ മണ്ണിൽ നിന്ന് അമേരിക്ക തങ്ങളുടെ സൈന്യത്തെ പിൻവലിച്ചാൽ താലിബാൻ അക്രമം കുറയ്‌ക്കുമെന്നും ഭീകരരെ വളരാൻ അനുവദിക്കില്ലെന്നുമാണ് കരാറിൽ പ്രസ്താവിച്ചിരിക്കുന്നത്. എന്നാൽ കൊടുംഭീകരന് ഒളിത്താവളം ഒരുക്കിക്കൊടുത്തതിലൂടെ താലിബാൻ സ്വന്തം ആളുകളെയും അന്താരാഷ്‌ട്ര സമൂഹത്തെയും വഞ്ചിക്കുകയായിരുന്നുവെന്ന് ആന്റണി ബ്ലിങ്കൻ പ്രസ്താവനയിൽ പറഞ്ഞു.
താലിബാൻ തങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നുണ്ടെങ്കിലും, അഫ്ഗാനിലെ ജനങ്ങളെ അമേരിക്ക സംരക്ഷിക്കുകയും അവരുടെ മനുഷ്യാവകാശങ്ങൾക്കായി പോരാടുകയും ചെയ്യുമെന്ന് ബ്ലിങ്കൻ വ്യക്തമാക്കി.
2001 സെപ്റ്റംബർ 11 ന് നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു അൽ സവാഹിരി. ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് സവാഹിരിയെ കൊലപ്പെടുത്തിയത്.
Comments