വാഷിംഗ്ടൺ : അൽ ഖ്വായ്ദ തലവൻ അയ്മൻ അൽ സവാഹിരിയെ യുഎസ് സൈന്യം ഡ്രോണാക്രമണത്തിലൂടെ ശനിയാഴ്ചയാണ് കൊലപ്പെടുത്തിയത്. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന കൊടും ഭീകരൻ അഫ്ഗാനിൽ ഒളിച്ചിരിക്കെയായിരുന്നു കൊലപാതകം.
ഏറെ കാലമായി സിഐഎ അൽ സവാഹിരിക്ക് വേണ്ടിയുള്ള അന്വേഷണം നടത്തുകയാണ്. പാകിസ്താനിലെ ഗോത്രമേഖലയിലോ അഫ്ഗാനിസ്ഥാനിലോ ആണ് സവാഹിരി എന്ന വിവരം മാത്രമേ ലഭിച്ചിരുന്നുള്ളൂ. ശ്രദ്ധയോടും ക്ഷമയോടും കൂടെയുള്ള മാസങ്ങളോളം നീണ്ട കാത്തിരിപ്പ് അവസാനിച്ചത് സവാഹിരി അഫ്ഗാനിൽ എത്തിയെന്ന രഹസ്യവിവരം ലഭിച്ചപ്പോഴാണ്.
സവാഹിരിക്ക് പിന്തുണ നൽകുന്ന സംഘടനകളെക്കുറിച്ച് യുഎസ് ഭരണകൂടത്തിന് വിവരങ്ങൾ ലഭിച്ചിരുന്നു. അഫ്ഗാനിൽ നിന്ന് അമേരിക്ക തങ്ങളുടെ സൈന്യത്തെ പിൻവലിച്ചത് അൽ ഖ്വായ്ദ പോലുള്ള ഭീകര സംഘടനകൾക്ക് തഴച്ചുവളരാൻ വളമായി എന്ന വാർത്തകളും പുറത്തുവന്നു. ഇതോടെയാണ് സവാഹിരി അഫ്ഗാനിൽ ആയിരിക്കുമെന്ന നിഗമനത്തിൽ എത്തിയത്.
ഈ വർഷം സസവാഹിരിയുടെ ഭാര്യയും മക്കളും കൊച്ചുമക്കളും അടങ്ങുന്ന കുടുംബം കാബൂളിലെ സുരക്ഷിത താവളത്തിലേക്ക് മാറിയതായാണ് വിവരം ലഭിച്ചത്. അവരോടൊപ്പം സവാഹിരിയും ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്കകം ഈ സുരക്ഷിത താവളത്തിൽ സവാഹിരിയെ കണ്ടതായും രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു.
ഏപ്രിൽ ആദ്യം മുതൽ സവാഹിരിയുടെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും പ്രസിഡന്റ് ജോ ബൈഡനുമൊന്നിച്ച് നിർണായക ചർച്ചകളും നടത്തി.
ഈ താവളത്തിന്റെ സ്വഭാവവും ഘടനയും കണ്ടെത്തുകയും മറ്റ് വീടുകൾക്കോ സമീപ പ്രദേശത്തെ കെട്ടിടങ്ങൾക്കോ ഒന്നും അപകടം സംഭവക്കാത്ത രീതിയിൽ മാസ്റ്റർ പ്ലാൻ പ്രാവർത്തികമാക്കുകയുമായിരുന്നു ലക്ഷ്യം. ഇത്തരം സംഭവങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നതിനും തടസ്സമില്ലാതെ ആക്രമണം നടത്താൻ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി അടുത്ത ആഴ്ചകളിൽ നിർണായക യോഗങ്ങൾ ചേർന്നു. ജൂലൈ 1 ന് സിഐഎ ഡയറക്ടർ വില്യം ബേൺസ്, പ്രസിഡന്റ് ജോ ബൈഡനോട് സംഭവങ്ങൾ വിശദീകരിച്ചു.
ഇടിമിന്നൽ, കാലാവസ്ഥാ വ്യതിയാനം, സമീപത്തെ കെട്ടിടങ്ങൾ എന്നിങ്ങനെ ഈ മിഷന് തടസ്സമായേക്കാവുന്ന എല്ലാത്തിനെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. ഇന്റലിജൻസ് റിപ്പോർട്ടുകൾ പരിശോധിച്ച അഭിഭാഷകർ ഉൾപ്പെടെയുള്ള ഉന്നതർ, ഇത് സവാഹിരി തന്നെയാണെന്ന് സ്ഥിരീകരിച്ചു.
ജൂലൈ 25 ന്, ജോ ബൈഡൻ തന്റെ പ്രധാന കാബിനറ്റ് അംഗങ്ങളെയും ഉപദേശകരെയും വിളിച്ച് അന്തിമ വിശകലനം നടത്തുകയും സവാഹിരിയെ കൊല്ലുന്നത് താലിബാനുമായുള്ള അമേരിക്കയുടെ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന് ചർച്ച ചെയ്യുകയും ചെയ്തു. സാധാരണക്കാരെ അപകടപ്പെടുത്താതെ നോക്കുമെന്ന വ്യവസ്ഥയിലാണ് ബൈഡൻ വ്യോമാക്രമണത്തിന് അംഗീകാരം നൽകിയത്.
തുടർന്ന് കാബൂളിലെ സവാഹിരിയുടെ സുരക്ഷിത താവളം ലക്ഷ്യം വെച്ച് അമേരിക്കൻ ഡ്രോണുകൾ കുതിച്ചു. ജൂലൈ 30 ന് അമേരിക്കൻ സമയം രാത്രി 9:48 നാണ് അമേരിക്കയുടെ ഹെൽഫയർ മിസൈലുകൾ സവാഹിരിയുടെ നേർക്ക് പാഞ്ഞത്.
Comments