കൊൽക്കത്ത: വീട്ടിൽ പണം കൊണ്ടുവെച്ചത് തന്റെ അസാന്നിധ്യത്തിലായിരുന്നുവെന്ന് അർപ്പിത മുഖർജി. അർപ്പിതയുടെ കൊൽക്കത്തയിലെ വിവിധ വസതികളിൽ നിന്നായി കണ്ടെടുത്ത 50 കോടിയോളം വരുന്ന തുക തന്റേതല്ലെന്നും അർപ്പിത വ്യക്തമാക്കി. നിലവിൽ ഇഡിയുടെ കസ്റ്റഡിയിൽ തുടരുകയാണ് അർപ്പിതയും മുൻ തൃണമൂൽ മന്ത്രി പാർത്ഥാ ചാറ്റർജിയും. ഓഗസ്റ്റ് മൂന്ന് വരെയാണ് കസ്റ്റഡി കാലാവധി.
താൻ വീട്ടിൽ ഇല്ലാത്ത സമയത്താണ് തുക കൊണ്ടുവന്ന് സൂക്ഷിച്ചത്. ആ പണമൊന്നും തന്റേതല്ലെന്നും അർപ്പിത പ്രതികരിച്ചു. അതേസമയം കൊൽക്കത്തയുടെ വിവിധയിടങ്ങളിൽ കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ റെയ്ഡ് തുടരുകയാണ്. അർപ്പിതയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്.
അനധികൃത അദ്ധ്യാപക നിയമനം വഴി കോടികൾ തട്ടിയെടുത്ത കേസിലാണ് അർപ്പിതയും മുൻ മന്ത്രി പാർത്ഥയും അറസ്റ്റിലായത്. അർപ്പിതയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത പണത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്നും കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് പാർത്ഥാ ചാറ്റർജിയുടെ വാദം. സംഭവം വൻ വിവാദമാകുകയും തൃണമൂൽ സർക്കാർ പ്രതിരോധത്തിലാകുകയും ചെയ്തതോടെ പാർത്ഥയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയാണ് മമതാ ബാനർജി തടിതപ്പിയത്.
Comments