കൊച്ചി: കെഎസ്ആർടിസിയുടെ യാത്രാ ഇളവുകൾ വിദ്യാർത്ഥികൾക്കും അംഗപരിമിതർക്കുമായി ചുരുക്കണമെന്ന് ഹൈക്കോടതി. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. അഞ്ചാം തീയതി ശമ്പളം നൽകുന്നതിന് നടപടികളെടുക്കാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു മാസം കൂടി സാവകാശം വേണമെന്ന് സർക്കാർ കോടതിയോട് അഭ്യർത്ഥിച്ചു.
കെഎസ്ആർടിസിയെ ഏറ്റെടുക്കില്ലെന്നും സർക്കാർ അറിയിച്ചു. എന്നാൽ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ വിട്ടുവീഴ്ച്ച പാടില്ലെന്ന് കോടതി ആവർത്തിച്ചു. ഈ മാസം 10 ന് മുൻപെങ്കിലും ശമ്പളം നൽകണമെന്നും കോടതി പറഞ്ഞു. കെഎസ്ആർടിസിയുടെ വരുമാനത്തിന്റെ നിശ്ചിത ഭാഗം ബാങ്ക് ലോണിനായി പോകുന്നുണ്ട്. ഈ ബാങ്ക് ലോണുകളുടെ തിരിച്ചടവ് സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തേ മതിയാകൂവെന്ന് കോടതി ചൂണ്ടിക്കാട്ടി.
കെഎസ്ആർടിസിയുടെ ആസ്തികൾ നശിച്ചു പോകുന്ന സാഹചര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കെഎസ്ആർടിസിയിൽ പ്രൊഫഷണലിസം കൊണ്ടുവരേണ്ട സമയം കഴിഞ്ഞുപോയി. കെഎസ്ആര്ടി സിയെ പ്രവർത്തിക്കാൻ അനുവദിക്കമെന്നും യൂണിയനുകളോട് കോടതി നിർദ്ദേശിച്ചു. യുണിയനുകൾ ഇപ്പോഴും സമരപാതയിൽ ആണെന്നാണ് സർക്കാർ റിപ്പോർട്ടിൽ കാണുന്നത്. താഴിലാളികളുടെ ആവശ്യങ്ങൾ എല്ലാം കോടതി പരിഗണിക്കുന്നുണ്ട്. തൊഴിലാളികൾ സഹകരിക്കണം. സമരം തുടർന്നാൽ ഹർജിയിൽ ഉത്തരവ് പറയില്ലെന്നും കോടതി പറഞ്ഞു.
കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കി.
ഇതിനായി സുശീൽ ഖന്ന റിപ്പോർട്ട് നടപ്പിലാക്കാനാണ് ശ്രമം. കഴിഞ്ഞ രണ്ട് വർഷമായി റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കുകയാണ്. തൊഴിലാളികളുടെ എതിർപ്പ് മൂലം റിപ്പോർട്ടിലെ പല തീരുമാനങ്ങളും നടപ്പിലാക്കാൻ വൈകി. ജൂൺ മാസം ശമ്പളയിനത്തിൽ 50 കോടി നൽകിയെന്നും സർക്കാർ വ്യക്തമാക്കി.
യാത്രാ ഇളവുകളുടെ ഇനത്തിൽ കോടിക്കണക്കിന് രൂപ സർക്കാരിൽ നിന്നും ലഭിക്കാനുണ്ടെന്ന്
കെഎസ്ആർടിസി കോടതിയിൽ അറിയിച്ചു. തുടർന്നാണ് ഇളവുകൾ വിദ്യാർത്ഥികൾക്കും അംഗപരിമിതർക്കും മാത്രമാക്കി ചുരുക്കാൻ കോടതി നിർദ്ദേശിച്ചത്.
Comments