ബെയ്ജിങ്: ചൈനയിലെ കിന്റർഗാർഡനിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കുകിഴക്കൻ ചൈനയിലെ ജിയാൻസി പ്രവിശ്യയിൽ ബുധനാഴ്ചയാണ് സംഭവം. തൊപ്പിയും മുഖംമൂടിയും ധരിച്ചെത്തിയ അക്രമി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചാണ് ആക്രമണം നടത്തിയത്.
48 കാരനായ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ നിലവിൽ ഒളിവിലാണ്. അതേസമയം കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും കുട്ടികളുണ്ടോയെന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
കിന്റർഗാർഡൻ, സ്‌കൂൾ തുടങ്ങിയ ഇടങ്ങളിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നേരത്തെയും രാജ്യവ്യാപകമായി നിരവധി ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമൂഹത്തോട് വിദ്വേഷമുള്ള ചിലർ കുട്ടികളെ ഉപദ്രവിച്ച് പ്രതികാരം ചെയ്യുകയാണെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ഏപ്രിലിൽ തെക്കൻ ചൈനയിലെ കിന്റർഗാർഡനിലേക്ക് ഒരാൾ കത്തിയുമായി ഇരച്ചെത്തുകയും രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അടുത്തിടെ ഷാങ്ഹായിലെ ഒരു ആശുപത്രിയിൽ വെച്ച് അക്രമി നാല് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇയാളെ സംഭവസ്ഥലത്ത് തന്നെ പോലീസ് വെടിവച്ച് കീഴ്‌പ്പെടുത്തിയിരുന്നു.
കഴിഞ്ഞ വർഷം ജൂണിലും നടുക്കുന്ന ആക്രമണമുണ്ടായിരുന്നു. കിഴക്കൻ ചൈനീസ് നഗരമായ ആങ്കിംഗിലെ ഒരു സ്ട്രീറ്റിലായിരുന്നു ആക്രമണമുണ്ടായത്. കാൽനടയാത്രക്കാരായിരുന്ന ആറ് പേരെ കുത്തിക്കൊലപ്പെടുത്തുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Comments