അമരാവതി: ഫാർമസിസ്റ്റ് ഉമേഷ് കോൽഹെയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇസ്ലാമിക പുരോഹിതനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്ത് എൻ ഐ എ. മൗലവി മുഷ്ഫിഖ് അഹമ്മദ് (41), അബ്ദുൾ അർബാസ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.
നൂപുർ ശർമ്മയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ജൂൺ 21നാണ് 54 വയസ്സുകാരനായ ഉമേഷ് കോൽഹെ എന്ന ഫാർമസിസ്റ്റിനെ മതമൗലികവാദികൾ ദാരുണമായി കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു കൊലപാതകം.
മൗലവി മുഷ്ഫിഖ് അഹമ്മദും അബ്ദുൾ അർബാസും കൊലപാതകത്തിനായി ഗൂഢാലോചന നടത്തുകയും കൃത്യത്തിനായി ധനസമാഹരണം നടത്തുകയും ചെയ്തുവെന്ന് എൻ ഐ എ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലെ മതമൗലികവാദ ബന്ധം പുറത്തു വന്നതോടെയാണ് കേസ് എൻ ഐ എക്ക് കൈമാറിയത്. നേരത്തേ പിടിയിലായ ഏഴ് പ്രതികളെ ആർതർ റോഡ് ജയിലിൽ ചോദ്യം ചെയ്തു വരികയാണ്.
പിടിയിലായവർക്ക് ഭീകരവാദ ബന്ധമുണ്ടെന്ന് എൻ ഐ എ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിന് പിന്നിലെ അന്താരാഷ്‌ട്ര ഭീകരവാദ ബന്ധവും അന്വേഷിച്ച് വരികയാണ്.
Comments