ന്യൂഡൽഹി: നാവികസേനയിൽ ഇനി വനിത നാവികരും. അഗ്നിപഥ് റിക്രൂട്ട്‌മെന്റെ് പദ്ധതി പ്രകാരം നടന്ന സീനിയർ സെക്കൻഡറി റിക്രൂട്ട് (എസ്എസ്ആർ), മെട്രിക് റിക്രൂട്ടമെന്റ് (എംആർ) എന്നിവയിലേക്ക് രജിസ്റ്റർ ചെയ്തത് 80,000 പേരാണ്.
ഇന്ത്യൻ നാവിക സേനയിൽ ലിംഗ സമത്വം ഉറപ്പാക്കുമെന്ന് നാവിക സേന വ്യക്തമാക്കിയിരുന്നു. ഇതിനോടനുബന്ധിച്ചാണ് അഗ്നിപഥ് പദ്ധതി പ്രകാരം വനിതകളെ റിക്രൂട്ട് ചെയ്യുന്നത്. കര,നാവിക,വ്യേമ സേന വിഭാഗങ്ങളിൽ വനിത ഉദ്യോഗസ്ഥർ ഉണ്ടെങ്കിലും ഓഫീസർ റാങ്കിനു താഴെ വനിതകളെ നിയമിക്കുന്നത് ആദ്യമാകുമെന്ന് സേന ട്വിറ്ററിൽ വ്യക്തമാക്കി.
നിലവിൽ നാവിക സേനയിൽ വിവിധ കപ്പലുകളിലായി 30 വനിത ഉദ്യോഗസ്ഥരുണ്ട്. അഗ്നിപഥ് പദ്ധതി പ്രകാരം നിയമിക്കുന്ന വനിതകളെ യുദ്ധകപ്പലുകളിൽ വിന്യസിക്കുമെന്നും നാവിക സേന വ്യക്തമാക്കി. 2022 നവംബർ മുതൽ നാവിക സേനയിലെ വനിത അഗ്നിവീറുകൾ ഐഎൻഎസ് ചിൽക്ക കപ്പലിൽ പരിശീലനം ആരംഭിക്കും. സ്ത്രീ പുരുഷ അഗനിവീരൻമാർക്ക് ഒന്നിച്ചാകും പരിശീലനം.
യുവാക്കളെ സായുധ സേവനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി അഗ്‌നിപഥ് പദ്ധതി ജൂണിലാണ് പ്രഖ്യാപിച്ചത്. ഈ വർഷം 46,000 അഗ്‌നിവീരന്മാരെ റിക്രൂട്ട് ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ യുവാക്കൾക്ക് കഴിയുമെന്നും അതിനാലാണ് ചെറുപ്പക്കാരെ നിയമിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
Comments