ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ഉദയ് ഉമേഷ് ലളിതിനെ ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് എൻവി രമണ. ശുപാർശ കത്ത് അദ്ദേഹം യുയു ലളിതിന് കൈമാറി. ഈ മാസം 26 ന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും എൻവി രമണ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് യുയു ലളിതിനെ തന്റെ പിൻഗാമിയായി അദ്ദേഹം ശുപാർശ ചെയ്തത്.
കേന്ദ്രസർക്കാർ നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഓഗസ്റ്റ് 27 ന് ജുഡീഷ്യറി തലവനായി യുയു ലളിത് മാറും. ഒരിക്കൽ നീതിമാനായ തന്റെ പിതാവിന് അവസരങ്ങൾ നിഷേധിച്ച ഇന്ദിരാ ഗാന്ധിക്കും പിൻഗാമികൾക്കുമുള്ള മറുപടി കൂടിയാകും യുയു ലളിതിന്റെ ചീഫ് ജസ്റ്റിസ് പദവി.
അടിയന്തരാവസ്ഥ കാലത്ത് ചില വിചാരണ തടവുകാർക്ക് ജാമ്യം നൽകിയത് ഇഷ്ടപ്പെടാതിരുന്ന അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി യുയു ലളിതിന്റെ പിതാവായിരുന്ന യുആർ ലളിതിന് സ്ഥിരം ജഡ്ജി സ്ഥാനം നിഷേധിച്ചിരുന്നു. നീതിപൂർവ്വമായിട്ടുള്ള സേവനം തുടർന്നതിന് ഇന്ദിരയുടെ കണ്ണിലെ കരടായി മാറിയ യുആർ ലളിതിന് പിന്നീടും ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നു.
ബോംബെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജി ആയിരുന്ന ജസ്റ്റിസ് യുആർ ലളിത് ഇന്ദിരയുടെ നീതിയുക്തമാല്ലാത്ത നിർദ്ദേശങ്ങൾക്ക് വഴങ്ങാതിരുന്ന അപൂർവ്വം ജഡ്ജിമാരിൽ ഒരാളായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് കോടതികളിൽപ്പോലും ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന ഇന്ദിരയുടെ സർക്കാരിന് പലപ്പോഴും യുആർ ലളിത് നീതിയുടെ നേരായ വഴി നിർദ്ദേശിച്ചിരുന്നു.
അച്ഛൻ അഡീഷണൽ ജഡ്ജിയായിരുന്ന ബോംബെ ഹൈക്കോടതിയിലാണ് യുയു ലളിത് 1983 ൽ പ്രാക്ടീസ് ആരംഭിക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി കേസുകളിൽ ഒന്നായ 2ജി കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു അദ്ദേഹം. എസ്എൻസി ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ നിലവിൽ പരിഗണിക്കുന്നത് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ്.ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വിധി പുറപ്പടുവിച്ചതും അദ്ദേഹം അദ്ധ്യക്ഷനായ ബെഞ്ചാണ്.
ഓഗസ്റ്റ് 27 ന് യുയു ലളിത് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുക്കുമെങ്കിലും മൂന്ന് മാസത്തിൽ താഴെ മാത്രമേ അദ്ദേഹത്തിന് കാലാവധിയുള്ളൂ. 2022 നവംബർ എട്ടിന് ജസ്റ്റിസ് ലളിത് വിരമിക്കും. അഭിഭാഷകരിൽ നിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്ജി ആയ ആറാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ലളിത്.
Comments