തിരുവനന്തപുരം : പോലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മിക്കാൻ അനുവദിച്ച 4.33 കോടി രൂപ വകമാറ്റിയ മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് ക്‌ളീൻ ചിറ്റ് നൽകിയതിൽ ധനവകുപ്പിൽ എതിർപ്പ്. എന്നാൽ ഈ എതിർപ്പിനെ മറികടന്നുകൊണ്ട് ബെഹ്‌റയുടെ നടപടി മന്ത്രിസഭ സാധൂകരിച്ചു.
ബെഹ്റയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ആക്ഷൻ പ്ലാനിൽ നിന്നു വ്യത്യസ്തമായി അനുമതി കൂടാതെ ഫണ്ട് വകമാറ്റിയത് സാധൂകരിക്കാനാവില്ല. ബെഹ്റ ചെയ്തത് നഗ്‌നമായ ചട്ട ലംഘനമാണ്. കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട ഫണ്ട് നഷ്ടപ്പെടുത്തുകയാണ് ചെയ്തത് എന്നും കുറ്റപ്പെടുത്തിയിരുന്നു.
മുൻ പോലീസ് മേധാവിക്കെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്നും ചൂണ്ടിക്കാട്ടി ധനവകുപ്പ് ഫയൽ മടക്കിയിരുന്നു. എന്നാൽ ഈ എതിർപ്പ് മറികടന്നാണ് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ബെഹ്റയ്‌ക്കു ക്‌ളീൻ ചിറ്റ് നൽകിയത്.
ഒന്നാം പിണറായി സർക്കാർ കാലത്തായിരുന്നു ബെഹ്‌റയുടെ വിവാദ നടപടി. പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ്, സീനിയർ പോലീസ് ഓഫീസർമാർക്കുള്ള രണ്ട് വില്ലകൾ, അനുബന്ധ ഓഫീസുകൾ എന്നിവ നിർമ്മിക്കാനാണ് തുക വകമാറ്റി ചെലവിട്ടത്. ഇത് സിഐജി ചൂണ്ടിക്കാട്ടിയതോടെയാണ് വിമർശനം ശക്തമായത്.
Comments