ലക്‌നൗ: ഗ്യാൻവാപി മസ്ജിദ് കേസിൽ വാരാണസി ജില്ലാ കോടതി ഈ മാസം തുടർവാദം കേൾക്കും. ഈമാസം 18 മുതലാകും കോടതി കേസിൽ വാദം കേൾക്കാൻ ആരംഭിക്കുക. അൻജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
ഹർജിയിൽ വാദം അടുത്ത ദിവസങ്ങളിൽ തുടങ്ങാനായിരുന്നു കോടതിയുടെ തീരുമാനം. എന്നാൽ കമ്മിറ്റിയുടെ അഭിഭാഷകരിൽ ഒരാളായ അഭയ്‌നാഥ് യാദവ് കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ഇതോടെ വാദം കേൾക്കുന്നത് നീട്ടാൻ കോടതിയോട് കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു. ഇത് പരിഗണിച്ചാണ് കോടതി വാദം കേൾക്കുന്നത് നീട്ടിയത്.
കേസുമായി ബന്ധപ്പെട്ട നിർണായക രേഖകളും തെളിവുകളും അഭിഭാഷകന്റെ ചേംബറിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇത് കൈപ്പറ്റാൻ സാവകാശം വേണമെന്ന് മസ്ജിദ് കമ്മിറ്റി കോടതിയെ അറിയിക്കുകയായിരുന്നു. ഇത് പരിഗണിച്ചാണ് കോടതി 18 ന് മുതൽ വാദം കേൾക്കാമെന്ന് വ്യക്തമാക്കിയത്.
ഗ്യാൻവാപി മസ്ജിദിലെ ശിവലിംഗം കണ്ടെത്തിയ ഭാഗത്ത് ആരാധനയ്‌ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകൾ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് നിലനിൽക്കില്ലെന്ന് അവകാശപ്പെട്ടാണ് അൻജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റി ഹർജി നൽകിയത്. സുപ്രീംകോടതി പരിഗണിച്ച ഹർജി വരണാസി കോടതിയിലേക്ക് മാറ്റിയിരുന്നു. ഇതിലാണ് നിലവിൽ വാദ പ്രതിവാദങ്ങൾ തുടരുന്നത്.
Comments