ശ്രീനഗർ: ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശവും കൊടിയും എടുത്തുകളഞ്ഞ ബിജെപി ഇന്ത്യയെ മതരാഷ്‌ട്രമാക്കുമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീരിന്റെ പ്രത്യേക അവകാശവും കൊടിയും മാറ്റിയവർ ഇന്ത്യയുടെ ത്രിവർണ പതാക മാറ്റിക്കളയുമെന്നും കേന്ദ്രസർക്കാർ മതേതരത്വം തകർക്കുമെന്നും മുഫ്തി പറഞ്ഞു. ജമ്മു കശ്മീരിന്റെ പതാക തട്ടിയെടുത്തതുപോലെ രാജ്യത്തിന്റെ പതാകയെ ബിജെപി എടുത്തുകളയുമെന്നും ഹർ ഘർ തിരംഗ ക്യാമ്പയിനിനെ വിമർശിച്ച് മുഫ്തി പ്രതികരിച്ചു.
വരുംകാലങ്ങളിൽ ഇന്ത്യയുടെ ഭരണഘടനയും മതേതരത്വത്തിന്റെ അടിത്തറയും ഇല്ലാതാകും. ഇന്ത്യ മതരാഷ്‌ട്രമാകും. തിരംഗയെ അവർ ഇഷ്ടമുള്ള പോലെ മാറ്റുമെന്നും മുഫ്തി പറഞ്ഞു. ജമ്മു കശ്മീരിന്റെ പതാകയും ഭരണഘടനയും തിരികെ ലഭിക്കണമെന്നും അതിനായി ഇനിയും പോരാടുമെന്നും മുഫ്തി വ്യക്തമാക്കി.
രാജ്യം 75-ാം സ്വാതന്ത്ര്യവാർഷികം ആഘോഷിക്കുന്ന വേളയിലും ത്രിവർണ പതാകയെ അംഗീകരിക്കാതിരുന്ന നേതാവാണ് മുഫ്തി. സമൂഹമാദ്ധ്യമ അക്കൗണ്ടിലെ പ്രൊഫൈൽ ചിത്രത്തിൽ ത്രിവർണ പതാകയ്‌ക്കൊപ്പം ജമ്മുകശ്മീരിന്റെ പഴയ പതാകയും ഉൾപ്പെടുത്തിയായിരുന്നു മുഫ്തി ദേശീയ പതാകയെ ഇനിയും അംഗീകരിച്ചിട്ടില്ലെന്ന് ആവർത്തിച്ചത്. സംഭവത്തിൽ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ത്രിവർണ പതാക എടുത്തുകളയുമെന്ന വാദവുമായി പിഡിപി നേതാവ് എത്തിയിരിക്കുന്നത്.
Comments