ന്യൂഡൽഹി: ആർട്ടിക്കിൾ 370ഉം 35എയും റദ്ദാക്കിയ ശേഷം ജമ്മു കശ്മീരിൽ കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സൈനികർക്കെതിരായ കല്ലെറിയൽ, തെരുവിലെ അക്രമങ്ങൾ എന്നിവ നിശ്ശേഷം ഇല്ലാതായതായും, സ്കൂളുകളിലും കോളേജുകലിലും മികച്ച രീതിയിൽ അദ്ധ്യയനം നടക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
2019 ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം മേഖലയിൽ ക്രമസമാധാന പാലനം ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണ്. കുറ്റകൃത്യങ്ങളിൽ 600 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
തീവ്രവാദി ആക്രമണങ്ങൾ 21 ശതമാനം കുറഞ്ഞു. ഭീകരവാദികൾക്ക് നേരെ അതിവേഗം പ്രത്യാക്രമണങ്ങൾ നടത്താൻ സാധിക്കുന്നു. 2016 ഓഗസ്റ്റ് 5 മുതൽ 2019 ഓഗസ്റ്റ് 4 വരെ 4,894 അതിക്രമ കേസുകളാണ് ജമ്മു കശ്മീരിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ 2019 ഓഗസ്റ്റ് 5ന് ശേഷം ഇതുവരെ 804 ആക്രമണ സംബന്ധിയായ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പോലീസുകാർക്കെതിരായ അതിക്രമങ്ങളിൽ 51 ശതമാനത്തിന്റെ കുറവുണ്ടായി. 2016 ഓഗസ്റ്റ് 5 മുതൽ 2019 ഓഗസ്റ്റ് 4 വരെയുള്ള കാലയളവിൽ 93 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടപ്പോൾ, 2019 ഓഗസ്റ്റ് 5ന് ശേഷം 46 പോലീസുകാരാണ് കൊല്ലപ്പെട്ടത്.
പാകിസ്താൻ ഭീകരരെയും തദ്ദേശീയരായ ഭീകരരെയും സൈന്യം തെരഞ്ഞു പിടിച്ച് കൊലപ്പെടുത്താൻ തുടങ്ങിയതോടെ ഭീകരാക്രമണങ്ങളിലും വലിയ കുറവുണ്ടായി. ഈ വർഷം ജൂലൈ 31 വരെയുള്ള കണക്ക് പ്രകാരം ലഷ്കർ ഇ ത്വയിബയുടെ 11 ഉന്നത കമാൻഡർമാരെയും 5 ജെയ്ഷെ മുഹമ്മദ് കമാൻഡർമാരെയും, 2 ഹിസ്ബുൾ മുജഹിദ്ദീൻ കമാൻഡർമാരെയും സൈന്യം വകവരുത്തി. കഴിഞ്ഞ വർഷം 26 ലഷ്കർ ഇ ത്വയിബ കമാൻഡർമാരെയും 10 ജെയ്ഷെ കമാൻഡർമാരെയും 7 ഹിസ്ബുൾ കമാൻഡർമാരെയും ഒരു അൽ ബദർ കമാൻഡറെയും സൈന്യം കൊലപ്പെടുത്തിയിരുന്നു. അസംഖ്യം നുഴഞ്ഞു കയറ്റക്കാരെയും ഭീകരന്മാരെയും സേനകൾ വകവരുത്തി.
ആർട്ടിക്കിൾ 370 റദ്ദാക്കിയ ചരിത്രപരമായ തീരുമാനം നിലവിൽ വന്ന് മൂന്ന് വർഷം തികയുമ്പോൾ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക് അതിവേഗം മുന്നേറുന്നതിന്റെ ആത്മവിശ്വാസത്തിലാണ് കേന്ദ്ര സർക്കാർ. കണക്കുകൾ നിരത്തി അത് സർക്കാർ സമർത്ഥിക്കുമ്പോൾ, അന്ന് വിമർശന കോലാഹലങ്ങൾ സൃഷ്ടിച്ച പ്രതിപക്ഷം ഇപ്പോൾ മൗനത്തിലാണ്.
Comments