‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞുവെന്ന് സംവിധായകൻ രാമസിംഹൻ. മുംബൈയിലാണ് സിനിമയുടെ സെൻസറിങ് നടന്നത്. കമ്മറ്റി സിനിമ കണ്ടുവെന്നും കുറച്ച് സീനുകൾ കട്ട് ചെയ്തതോടെ എ സർട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചുവെന്നും സംവിധായകൻ പറഞ്ഞു. ജനങ്ങളാണ് സിനിമയുടെ നിർമ്മാതാക്കൾ അതിനാൽ ജനങ്ങൾ തന്നെ ആദ്യം അറിയണമെന്ന് നിർബന്ധമുള്ളതിനാലാണ് സർട്ടിഫിക്കറ്റ് ലഭിച്ചയുടൻ അറിയിച്ചതെന്ന് ഫേയ്സ്ബുക്ക് ലൈവിലൂടെ രാമസിംഹൻ പറഞ്ഞു.
തുടങ്ങിവെച്ച യാത്ര ഗംഭീരമായി അവസാനിച്ചു. ചിത്രീകരണ സമയത്ത് വളരെ വലിയ പ്രശ്നങ്ങൾ അഭിമുഖീകരിച്ചു, എന്നാൽ ഭൂരിഭാഗം പേരും തനിക്കൊപ്പം നിന്നുവെന്ന് രാമസിംഹൻ സന്തോഷം പങ്കുവെച്ചു. പത്രപ്രവർത്തകർക്കു വേണ്ടി ഒരു ഷോ കേരളത്തിൽ ആദ്യം നടത്തും. പിന്നീട് ഡൽഹിയിലെ മാദ്ധ്യമ പ്രവർത്തകർക്കായും ഷോ നടത്തിയ ശേഷം സിനിമ തിയറ്ററുകളിൽ എത്തിക്കാനുള്ള നീക്കം ആരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. 3 മണിക്കൂർ 10 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.
ശ്വാസം പോലും വിടാൻ സമ്മതിക്കാതെ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന തരത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് ലൈവിൽ രാമസിംഹൻ വെളിപ്പെടുത്തി. ഡൽഹിയിലെ പ്രദർശനം കഴിഞ്ഞ ശേഷം സിനിമയുടെ മറ്റ് വിവിരങ്ങൾ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. മലബാറിൽ നടന്ന ഹിന്ദു വംശഹത്യയുടെ അറിയപ്പെടാത്ത ചരിത്രം തുറന്നു കാണിക്കുന്ന സിനിമയിൽ തലൈവാസല്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവരാണ് പ്രധാന വേഷങ്ങളണിയുന്നത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസല്‍ വിജയ് എത്തുന്നത്.
Comments